തൃശൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മരണം നാളെ വിവാഹം നടക്കാനിരിക്കെ


തൃശൂര്‍: തൃശ്ശൂര്‍ കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തൃശ്ശൂര്‍ ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു) ആണ് മരിച്ചത്. ഇരുപത്താറ് വയസ്സായിരുന്നു. ബുധനാഴ്ച്ച വിവാഹം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

കൂട്ടുകാര്‍ക്കൊപ്പം കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു നിധിന്‍. അവിടെ നിന്നും സുഹൃത്തുക്കളോടൊപ്പം കനോലി കനാലില്‍ ബോട്ടിങ് നടത്തുകയും ശേഷം കനാലില്‍ കുളിക്കാന്‍ ഇറങ്ങുകയുമായിരുന്നു. ആഴം കുറഞ്ഞ ഭാഗത്താണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയതെങ്കിലും നിധിന്‍ വെള്ളത്തില്‍ മുങ്ങി പോകുകയായിരുന്നു.

ഫിക്‌സ് വന്നതാണ് വെള്ളത്തില്‍ വീണു പോകാന്‍ കരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഉടന്‍ തന്നെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.