അധികൃതരുടെ കണ്ണുവെട്ടിച്ച് കുളിക്കാനിറങ്ങി; കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ പതിനെട്ടുകാരന്‍ മുങ്ങിമരിച്ചു


കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പചിനെട്ടുകാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. ഞായറാഴ്ച മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്നാണ് അമല്‍ മുങ്ങി മരിക്കുന്നത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അമലിനൊപ്പമുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.

പതങ്കയം വെള്ളച്ചാട്ടത്തില്‍ അപകടസാധ്യതയുള്ളതിനാല്‍ ഇവിടേക്കുള്ള പ്രവേശനം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. വഴി കെട്ടി അടയ്ക്കുകയും ഹോം ഗാര്‍ഡിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇത് മറികടന്ന് ആനക്കാം പൊയില്‍ ഭാഗത്തുകൂടെ എത്തിയാണ് അമല്‍ ഉൾപ്പെടെയുള്ള നാല് പേരും പുഴയില്‍ ഇറങ്ങിയത്.

കഴിഞ്ഞ ദിവസം പതങ്കയത്ത് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലാണ് താനൂര്‍ സ്വദേശികളായ ഇവരെ അപകടത്തില്‍ പെടുത്തിയത്. നാട്ടുകാര്‍ കയര്‍ എറിഞ്ഞുകൊടുത്താണ് ഇവരെ വലിച്ച് കരയ്ക്ക് കയറ്റിയത്.