വാഗാഡ് ലോറിയിടിച്ച് ട്രാന്‍സ്‌ഫോര്‍മറും പോസ്റ്റുകളും തകര്‍ന്ന സംഭവം; ലോറി ഡ്രൈവറായ മധ്യപ്രദേശ് സ്വദേശി റിമാന്‍ഡില്‍


കൊയിലാണ്ടി: വാഗാഡ് ലോറിയിടിച്ച് കൊയിലാണ്ടി ജഡ്ജസ് ക്വാട്ടേഴ്‌സിന് സമീപത്തെ ട്രാന്‍സ്‌ഫോമറും പോസ്റ്റുകളും തകര്‍ന്ന സംഭവത്തില്‍ ലോറി ഡ്രൈവറായ മധ്യപ്രദേശ് സ്വദേശിയെ റിമാന്‍ഡ് ചെയ്തു. രാജു സാകേതിനെയാണ് കോഴിക്കോട് ജയിലില്‍ റിമാന്‍ഡ് ചെയ്തത്.

അപകടകരമായി ഓടിച്ചുപോയ വാഗാഡ് ലോറി ഒരു ട്രാന്‍സ്‌ഫോമറും പതിമൂന്ന് പോസ്റ്റുകളും അനുബന്ധ ഉപകരണങ്ങളും തകര്‍ന്നിരുന്നു. റെയില്‍വേ സ്റ്റേഷന് കിഴക്കുവശം, ദര്‍ശനമുക്ക്, നെല്ലിക്കോട് ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തിരുന്നു. എട്ടരലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിയ്ക്കുണ്ടായത്.

അപകടം നടന്ന് രണ്ട് ദിവസത്തിനിപ്പുറം 99% വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും ട്രാന്‍സ്‌ഫോര്‍മറിലെ അറ്റകുറ്റപ്പണികള്‍ ഇന്നും തുടരുകയാണ്.

വാഗാഡിന്റെ ലോറികളുടെ അപകടകരമായ യാത്ര സംബന്ധിച്ചും മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും കാര്യമായ നടപടികളൊന്നും ഇവയ്‌ക്കെതിരെ ആര്‍.ടി.ഒ അടക്കമുള്ളവരില്‍ നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം അപകടമുണ്ടായ സ്ഥലത്തിന് ഏതാണ്ട് അടുത്തായി നടന്ന അപകടത്തില്‍ വാഗാഡ് ലോറിയിടിച്ച് ഇരുചക്ര വാഹനായാത്രികന്‍ മരണപ്പെട്ടത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ലോറികള്‍ പലതിനും നമ്പര്‍ പ്ലേറ്റില്ല. ഇത് ഇവയ്‌ക്കെതിരെ പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കൂടാതെ മിക്ക ലോറുകള്‍ക്കും പിന്‍ഭാഗത്ത് ഡോറില്ല. കല്ലും പാറക്കഷ്ണങ്ങളുമെല്ലാം നഗരമധ്യത്തിലൂടെ കൊണ്ടുപോകുന്നത് ഈ ലോറികളാണ്. പിറകില്‍ വരുന്ന വാഹനങ്ങളിലുള്ളവര്‍ക്ക് ഏറെ അപകടം സൃഷ്ടിക്കാവുന്ന ഈ യാത്രയ്‌ക്കെതിരെ പലതവണ പരാതികള്‍ ഉയര്‍ന്നിരുന്നു. ആര്‍.ടി.ഒയില്‍ നിന്നും നോട്ടീസും പിഴയും ലഭിച്ചെങ്കിലും നിയമലംഘനങ്ങള്‍ക്ക് അറുതിവന്നിട്ടില്ല.