അയൽവാസിയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പോലീസ് തിരയുന്ന വടകര സ്വദേശി ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ


വടകര: അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പോലീസ് തിരയുന്ന യുവാവ് ബന്ധു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വടകര പഴങ്കാവ് സ്വദേശി  കെ.ടി.കെ.സുരേഷ്ബാബുവാണ് മരിച്ചത്. 46 വയസാണ്.

ആഗസ്ത് 10 നാണ് അയൽവാസിയായ ചീരോക്കര താഴെക്കുനി സുരേഷ്ബാബുവിനെ പ്രതി കമ്പി വടികൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ് സുരേഷ് ബാബു ദിവസങ്ങളോളം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ ഇയാളുടെ പരാതിയിൽ വടകര പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനിടയിലാണ് കെ.ടി.കെ.സുരേഷ്ബാബുവിനെ എടക്കാടുള്ള ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഇയാളെ പ്രതിചേർത്തിട്ടില്ലെന്നും പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നുവെന്ന് വടകര സി .ഐ പറഞ്ഞു.

പരേതനായ ബാലന്റയും സരോജിനിയുടെയും മകനാണ്. ശ്രീനയാണ് ഭാര്യ. അനിഷ്ക , ആദിത്യൻ എന്നിവർ മക്കൾ. സഹോദരങ്ങൾ: അജിത്, റീത്ത

Summary: Vadakara native committed suicide