പുരാവസ്തുക്കള്‍ മോഷ്ടിക്കും, നാട്ടിലെത്തിച്ച് കൈമാറ്റം; സിസിടിവിയില്‍ കുടങ്ങിയ വടകര സ്വദേശിയെ കയ്യോടെ പൊക്കി പൊലീസ്


കോഴിക്കോട്: പെട്ടിക്കടയുടെ പൂട്ടു പൊട്ടിച്ച് പുരാവസ്തുക്കൾ മോഷണം നടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. വടകര സ്വദേശി താനിയുള്ള പറമ്പിൽ നൗഷാദിനെ (35) ആണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊലീസ് ജില്ലയില്‍ നടത്തിയ പ്രത്യേക രാത്രികാല പരിശോധനയിലാണ് നൗഷാദ് അറസ്റ്റിലാവുന്നത്.

കസബ പോലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞത്. മോഷണം നടത്തി വടകരയെത്തിച്ചശേഷം സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതാണ് പ്രതിയുടെ മോഷണ രീതി. ഇത്തരത്തില്‍ ഒരു മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് കള്ളന്‍ പിടിയിലാകുന്നത്. കടയുടെ പൂട്ട് പൊളിച്ച് അരലക്ഷം രൂപയോളം വിലവരുന്ന പുരാവസ്തുക്കളാണ് ഇവർ മോഷ്ടിച്ചത്.

സ്കൂൾ കലോത്സവം നടക്കുന്നതിനാല്‍ മറ്റു ജില്ലകളിൽ നിന്നും വരുന്ന കലാസ്വാദകർക്കും കലാകാരന്മാർക്കും സഹായികൾക്കും രാത്രിയും പകലും ഒരുപോലെ സുരക്ഷയേകാൻ കോഴിക്കോട് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ ഐ.പി.എസ് പൊലീസിന് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജു ഐ.പി.എസിന്‍റെ നിർദ്ദേശപ്രകാരം കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ഒരാഴ്ചയായി നഗരത്തിൽ പ്രത്യേക രാത്രികാല പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയിലാണ് മോഷ്ടാവ് പിടിയിലാവുന്നത്.

Summary: vadakara native arrested for antique robbery in Kozhikode