ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു ചക്ര വാഹനങ്ങൾ മോഷണം; പ്രതി പിടിയിൽ; ഒരു വർഷത്തിനിടെ മോഷ്ടിച്ചത് പതിനാലോളം വാഹനങ്ങൾ


കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു ചക്ര വാഹനങ്ങൾ മോഷണം. പ്രതി അറസ്റ്റിൽ. കുറ്റിച്ചിറ കൊശാനി വീട്ടില്‍ ഹംദാന്‍ അലി എന്ന റെജു ഭായ് (42 ) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ വെള്ളയില്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ചെമ്മങ്ങാട്, കസബ, നഗരം പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്.

കോഴിക്കോട് ബീച്ച്‌ കേന്ദ്രീകരിച്ച്‌ ഇരുചക്ര വാഹന മോഷണം ഏറി വന്നതോടെയാണ് കോഴിക്കോട് ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ബിജുരാജിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളയില്‍ പോലീസും ടൗണ്‍ പോലീസും പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചത്. പ്രതിക്കായുള്ള അന്വേഷണം നടക്കവെ കോഴിക്കോട് ബീച്ച്‌ ഹോസ്പിറ്റല്‍ കോംബൗണ്ടിൽ നിന്നും ഇരുചക്ര വാഹന മോഷണം പോവുകയുണ്ടായി. ഇതിനെ തുടർന്ന് സംഭവസ്ഥലത്തും പരിസരപ്രദേശങ്ങളിളുമായുള്ളസിസിടിവി ദൃശ്യങ്ങളും മൊബൈല്‍ മൊബൈല്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് വഴി നയിച്ചത്.

വാഹന മോഷണ കേസില്‍ സംശയിക്കുന്ന വ്യക്തിക്ക് മുന്‍പ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞു കേസിലെ പ്രതിയായ ഹംദാന്‍ അലിയുമായി രൂപ സാദൃശ്യമുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിക്കാൻ തുടങ്ങി. ദിവസങ്ങളോളം ഹംദാന്‍ അലിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ഹംദാന്‍ അലി തന്നെയാണ് ബീച്ച്‌ ഹോസ്പിറ്റല്‍ കോമ്പോണ്ടിൽ നിന്നും വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായ ശേഷം ബേപ്പൂര്‍ ഹാര്‍ബര്‍ പരിസരത്ത് വച്ച്‌ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയമായി നടത്തിയ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയില്‍ നിന്നും 14 വാഹന മോഷണങ്ങള്‍ നടത്തിയതായി ഹംദാന്‍ അലി പോലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തുകയായിരുന്നു. വിറ്റ വാഹനങ്ങൾ തിരിച്ചെടുക്കുന്നതിനായി ദിവസങ്ങളോളം പോലീസ് കോയമ്ബത്തൂരില്‍ താമസിച്ചാണ് കണ്ടെടുത്തത്. കോയമ്ബത്തൂരിലും വയനാട്ടിലും വില്‍പ്പന നടത്തിയ 9 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഉള്‍പ്പെടെ 12 വാഹനങ്ങള്‍ പോലീസ് റിക്കവറി ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.