എഞ്ചിനിയര്‍മാര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു; നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിലെ മുത്താമ്പി റോഡിലുള്ള അടിപ്പാതയ്ക്ക് വേണ്ടത്ര ഉയരമില്ല, വിഷയം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി നഗരസഭ


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മുത്താമ്പി-അരിക്കുളം-പേരാമ്പ്ര റോഡില്‍ നിര്‍മ്മിക്കുന്ന അടിപ്പാതയ്ക്ക് ഉയരക്കുറവെന്ന് ആശങ്ക. സാധാരണ ഗതിയില്‍ പ്രധാന റോഡുകള്‍ മുറിച്ചു കടക്കുന്നിടത്ത് അഞ്ചര മുതല്‍ ആറ് മീറ്ററെങ്കിലും ഉയരം വേണം. എന്നാല്‍ ഇവിടെ അഞ്ച് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.

പാലത്തിന്റെ ഉയരക്കുറവ് പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയും, സാധാരണ ജീവിതത്തെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക നാട്ടുകാര്‍ക്കിടയിലുണ്ടെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കൊയിലാണ്ടി മുത്താമ്പി-അരിക്കുളം-പേരാമ്പ്ര റോഡ് ജില്ലയിലെ ഏറ്റവും തിരക്കേറിയതും സംസ്ഥാന പാത പോലെ തന്നെ പ്രധാനപ്പെട്ടതുമാണ്. അതിനാല്‍ ഇക്കാര്യം കലക്ടറുടെയും ദേശീയപാത അധികൃതരുടെയും വാഗാഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണമല്‍ ഭാഗത്താണ് ബൈപ്പാസ് നിര്‍മ്മാണത്തോടനുബന്ധിച്ച് അണ്ടര്‍പാസ് നിര്‍മ്മിക്കുന്നത്. ബൈപ്പാസിന് ഉയരക്കുറവുണ്ടാവില്ലെന്നും വലിയ വാഹനങ്ങള്‍ കടന്നു പോകാന്‍ പാകത്തില്‍ അഞ്ചര മീറ്റര്‍ ഉയരം ഉണ്ടാകുമെന്നും ഉത്തരവാദപ്പെട്ട എഞ്ചിനീയര്‍മാര്‍ ഉറപ്പ് നല്‍കിയതാതിയിരുന്നു. എന്നാല്‍ ഈ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

പാലത്തിന് ഉയരക്കുറവ് ഉണ്ടായാല്‍ ലോഡ് കയറ്റി വരുന്ന വലിയ വാഹനങ്ങള്‍ക്ക് അതിനടിയിലൂടെ കടന്നു പോകാന്‍ കഴിയില്ല. ലോറിയ്ക്ക് മുകളില്‍ കയറ്റി കൊണ്ടു വരുന്ന മണ്ണ് മാന്ത്രി യന്ത്രങ്ങള്‍, ഉല്‍സവ കാലത്ത് എഴുന്നളളിക്കാന്‍ കൊണ്ടുവരുന്ന ആന എന്നിവയെയും ഇത് വഴി കൊണ്ടു പോകാന്‍ കഴിയില്ല. നാളീകേരം തുടങ്ങിയവ സംഭരിക്കുന്ന ലോറികളുടെ യാത്രയും പ്രയാസത്തിലാകും.

ഇതേ അവസ്ഥ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലെ കുറുവങ്ങാട് അക്വഡേറ്റിനുണ്ടായിരുന്നു. അക്വഡേറ്റിന്റെ മുകള്‍ ഭാഗത്ത് വാഹനങ്ങള്‍ തട്ടിയത് കാരണം യാത്ര തുടരാന്‍ കഴിയുമായിരുന്നില്ല. ഇവിടെ റോഡ് താഴ്ത്തിയാണ് കുറച്ചെങ്കിലും പ്രശ്നം പരിഹരിച്ചത്.