”സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് മുന്നിലുള്ള വഴി” യെന്ന് ആത്മഹത്യാശ്രമത്തിന് തൊട്ടുമുമ്പ് കൊയിലാണ്ടി സ്വദേശി സജി വടകര പൊലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഓഡിയോ സന്ദേശം; പൊലീസുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണം മാനസിക പീഡനമെന്ന് ബന്ധുക്കള്‍


വടകര: പൊലീസ് സ്റ്റേഷനില്‍ കൊയിലാണ്ടി സ്വദേശിയായ പൊലീസുകാരന്‍ സജി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നില്‍ സ്റ്റേഷന്റെ ചുമതലയുള്ള സി.ഐയുടെ മാനസിക പീഡനമെന്ന് ബന്ധുക്കളുടെ ആരോപണം. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് സജിയുടെ ജീവന്‍ രക്ഷിച്ചത്.

സഹപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഓഡിയോ അയച്ചശേഷമായിരുന്നു സജി സ്‌റ്റേഷന്റെ മുകളിലെ കെട്ടിടത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നുമാണ് ഓഡിയോയില്‍ സജി പറയുന്നത്. തന്നോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തശേഷമായിരുന്നു ജീവനൊടുക്കാനുള്ള ശ്രമം.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലെ മുറിയിലെ ഫാനില്‍ സജി തൂങ്ങുന്നത് കണ്ട സഹപ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടി തുറന്ന് ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ഉടനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
mid2]

കഴിഞ്ഞ ജൂലൈയില്‍ വടകര കല്ലേരി സ്വദേശി സജീവന്റെ കസ്റ്റഡി മരണത്തിനു പിന്നാലെ വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ജീവനക്കാരെയും സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്നാണ് പി.എം. മനോജിനെ വടകര സി.ഐയായി നിയമിച്ചത്. കസ്റ്റഡി മര്‍ദ്ദനം അടക്കമുള്ള കേസുകളുടെ പേരില്‍ കുപ്രസിദ്ധനാണ് അദ്ദേഹം. മുമ്പും വടകര സി.ഐയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിനെ മുടപ്പിലാവില്‍ സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചെന്ന കേസില്‍ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തടവുശിക്ഷ വിധിയ്ക്കുകയും ചെയ്തിരുന്നു.

സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ സി.ഐയില്‍ നിന്നും കടുത്ത മാനസിക സമര്‍ദ്ദം നേരിടുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.