‘കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിപ്പിച്ചു’; മേപ്പയ്യൂര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു


കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കെ.എം ബഷീറിന്റെ സഹോദരന്‍ അബ്ദു റഹ്‌മാന്‍ ഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്‍ജിയില്‍ കുടുംബം ആരോപിച്ചു. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. പ്രോസിക്യൂഷന്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുന്നു. കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിപ്പിച്ചുവെന്നും ആരോപിക്കുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരാന്‍ ഇപ്പോഴത്തെ അന്വേഷണം പര്യാപ്തമല്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

2019 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെയും തുടങ്ങിയില്ല. പലവാദങ്ങള്‍ ഉന്നയിച്ച് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ശ്രീറാമിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

അതിനിടയില്‍ സെഷന്‍സ് കോടതിയില്‍ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെ എക്സിക്യൂട്ടീവ് മജിസ്റ്റീരിയല്‍ അധികാരമുള്ള കലക്ടറായി ശ്രീറാമിനെ നിയമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്നു സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.

ബഷീറിന്റെ മരണം നടന്നു മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവിധ തടസവാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നത്. പലവട്ടം നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞ് മാറിപ്പോകുകയായിരുന്നുവെന്നും പറഞ്ഞു.

Summary: The brother approached the high court seeking a CBI probe into the death of media activist k m basheer