താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം തടഞ്ഞ് പരീക്ഷാ ബോർഡ്


കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പരീക്ഷാ ബോര്‍ഡ് തടഞ്ഞ് വെച്ചു. അന്വേഷണ പുരോഗതിക്കനുസരിച്ച് ആവശ്യമെങ്കില്‍ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ ബോര്‍ഡ് അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർഥികൾ പരീക്ഷയെഴുതിയത്.

അതേ സമയം വിദ്യാർത്ഥികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റിയിട്ടുണ്ട്‌. കുറ്റാരോപിതരായ വിദ്യാർത്ഥികളെ കൊണ്ട് പരീക്ഷ എഴുതിക്കാൻ സാധിക്കില്ലെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍
രംഗത്ത് വന്നിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും വെള്ളിമാടിക്കുന്നിലെ ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരി 27-ന് നടന്ന ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. ഒരുസംഘം വിദ്യാര്‍ഥികള്‍ ഷഹബാസിനെ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് പത്താംക്ലാസ് വിദ്യാര്‍ഥികളാണ് കേസിലെ കുറ്റാരോപിതര്‍.