ദൃശ്യങ്ങൾ എല്ലാം പരിശോധിച്ചു, എന്നിട്ടും പ്രതികളെക്കുറിച്ച്‌ വ്യക്തത വരുത്താനാവാതെ അന്വേഷണ സംഘം; സിനിമ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമ കേസിൽ അന്വേഷണം തുടരുന്നു


കോഴിക്കോട്: കോഴിക്കോട് മാളിൽ സിനിമ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം നേരിട്ട സംഭവത്തില്‍ പ്രതികളെക്കുറിച്ച്‌ വ്യക്തത വരുത്താനാവാതെ അന്വേഷണ സംഘം. ദൃശ്യങ്ങളെല്ലാം പരിശോധിച്ചിട്ടും പ്രതികളെ പറ്റി വ്യക്തത വന്നിട്ടില്ല.

സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന ആളുകളുടെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അക്രമിയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. പരിപാടിക്കെത്തിയെ 20ഓളം ആളുകളുടെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാൽ കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല.

അതിക്രമത്തിന് ഇരയായ നടിമാരില്‍ ഒരാള്‍ സമൂഹമാധ്യമത്തില്‍ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മാളിലെ പ്രമോഷന്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

അപ്രതീക്ഷിതമായ അതിക്രമത്തില്‍ അമ്ബരന്നു പോയ തനിക്ക് പ്രതികരിക്കാന്‍ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തില്‍ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു. യുവനടിമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെയാണ് പന്തീരങ്കാവ് പൊലീസ് കേസ്സെടുത്തിരിക്കുന്നത്. കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്.

തുടരന്വേഷണം എങ്ങിനെ വേണമെന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരും.