പഠനാവശ്യങ്ങള്‍ക്കായി സമീപിച്ച വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം; രണ്ട് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ അധ്യാപകനെതിരെ കേസ്



കോഴിക്കോട്: വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരേ കേസ്. സര്‍വകലാശാലയിലെ രണ്ടു ഗവേഷക വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി.ശശിധരനെതിരെയാണ് തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തത്.

തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. സര്‍വകലാശാല കാമ്പസിന് സമീപം താമസിക്കുന്ന അധ്യാപകന്‍ ഇയാളുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. ആറുവര്‍ഷം മുമ്പാണ് അധ്യാപകന്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചത്. എന്നാല്‍ പഠന ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ അധ്യാപകനെ സമീപിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

രണ്ട് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ രണ്ട് എഫ്.ഐ.ആറുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. മേയ് 11, 19 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍. മേയ് 11ാം തീയതി അധ്യാപകന്റെ വീട്ടിലെത്തിയ ഗവേഷക വിദ്യാര്‍ഥിനിയെ മദ്യലഹരിയിലായിരുന്ന ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

മേയ് 19ന് ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ രണ്ടാമത്തെ ഗവേഷക വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

പിന്നീട് വകുപ്പ് മേധാവി മുഖേന രജിസ്ട്രാര്‍ക്ക് വിദ്യാര്‍ഥികള്‍ പരാതി നല്‍കി. സര്‍വകലാശാല രജിസ്ട്രാര്‍ കൈമാറിയ പരാതിയില്‍ വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസെടുക്കുകയായിരുന്നു. ഡോ. ടി. ശശിധരന്‍ ഒളിവിലാണ്.