ചരിത്രമായ ആ ഫോട്ടോകള്‍ക്ക് പിന്നിലെ ആള്‍ ഇവിടെയുണ്ട്; സഹദ്-സിയ ദമ്പതികള്‍ക്കു വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തി ചന്തു, വൈറല്‍ ഫോട്ടോ പകര്‍ത്തിയ മേപ്പയ്യൂരുകാരന് പറയാനുള്ളത്


പേരാമ്പ്ര: ഒരു ക്യാമറയും എടുത്തോണ്ട് തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുന്ന ചന്തു എന്ന മേപ്പയ്യൂര്‍ക്കാരനെക്കുറിച്ചാണ് ഇന്ന് പേരാമ്പ്ര ന്യൂസ് ഡോട് കോമിന് പറയാനുള്ളത്. ജന്മം കൊണ്ട് മേപ്പയ്യൂര്‍കാരന്‍ ആണെങ്കിലും നാട്ടിലുള്ള സമയങ്ങളില്‍ എപ്പോഴും പേരാമ്പ്രയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹത്തെ ചിലപ്പോള്‍ നിങ്ങള്‍ക്കറിയില്ലായിരിക്കും എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയ, സമൂഹത്തില്‍ സംസാര വിഷയമായ, മാറ്റങ്ങളെ നമ്മളിലെക്കെത്തിച്ച, ന്യൂ നോര്‍മ്മലായ, രാജ്യത്തെ പല മുന്‍നിര മാധ്യമങ്ങളും ഏറ്റടുത്ത ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മെന്‍ പ്രെഗ്നന്‍സി ഫോട്ടോസ് നമ്മളിലേക്കെത്തിച്ച ഫോട്ടോഗ്രാഫര്‍ എന്ന് പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും അറിയുമായിരിക്കും.


ട്രാന്‍സ് ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയുടെയും സഹദിന്റെയും പ്രെഗ്നന്‍സി ഫോട്ടോ ഷൂട്ട് നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സിയ്ക്കും സഹദിനും ഇന്ന് അവരുടെ സ്വപ്‌നമായ കുഞ്ഞ് പിറന്നിരിക്കുകയാണ്. ഇതിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മെന്‍ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിച്ചിരിക്കികയാണ്. ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികള്‍ ദത്തെടുക്കുന്നതിനെകുറിച്ച് ആലോചിച്ചെങ്കിലും അവര്‍ നേരിട്ട വെല്ലുവിളികള്‍ ചെറുതായിരുന്നില്ല.അതിനു ശേഷമാണ് സ്വന്തമായൊരു കുഞ്ഞ് വേണമെന്ന തീരുമാനത്തിലേക്ക് ഇരുവരുമെത്തുന്നത്. കുഞ്ഞിനായുള്ള ഈ യാത്രയിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ അവര്‍ തിരഞ്ഞെടുത്തതാവട്ടെ ചന്തു മേപ്പയ്യൂര്‍ എന്ന പേരാമ്പ്രക്കാരനെയാണ്.

സിയ സഹദ് ദമ്പതിമാരുമായി ഉണ്ടായിരുന്ന സൗഹൃദമാണ് ചന്തുവിനെ ഈ വൈറല്‍ ഫോട്ടോ ഷൂട്ടിലേക്കെത്തിക്കുന്നത്. അന്തരം എന്ന സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴാണ് സിയയുമായി സൗഹൃദത്തിലാവുന്നത്. ഈ ഫോട്ടോയ്ക്കായി ക്ലിക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇത് ജനങ്ങളിലേക്കെത്തുമെന്നും സംസാര വിഷയമാകുമെന്നും തനിക്കറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തമായി കുട്ടികളുണ്ടാവണമെന്ന് ആഗ്രഹമുള്ള ട്രാന്‍ജെന്‍ഡര്‍ ദമ്പതികള്‍ക്ക് ഇത്തരമൊരു പോസിബിലിറ്റി കൂടെയുണ്ടെന്നുള്ള സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തെടെയാണ് താന്‍ ഫോട്ടോ ഷൂട്ട് ചെയ്തതെന്നും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലായ സമയത്ത് പലരും ഇത് ഫോട്ടേ ഷൂട്ട് കോണ്‍സെപ്റ്റാണെന്ന് തെറ്റിദ്ധരിച്ചിരുന്നെന്നും വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍ ക്യാമറ ചലിപ്പിച്ച ചന്തു മേപ്പയ്യൂര്‍ പറഞ്ഞു. ഫോട്ടോ ഷൂട്ടനായി സഹദുമായി ആദ്യം നല്ലൊരു ബോണ്ട് സ്ഥാപിച്ചെന്നും ഈ സൗഹൃദം ഷൂട്ട് സമയത്ത് ഏറെ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

ഈ ഫോട്ടോ ഷൂട്ടിന് ശേഷമാണ് ചിത്രങ്ങള്‍ ഔട്ട് ചെയ്യാം എന്ന തീരുമാനത്തിലേക്കെത്തിയതെന്നും അതിനാലാണ് ഔട്ട് ഡോര്‍ സെലക്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫോട്ടോ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയതിനൊപ്പം
സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് ഈ വൈറല്‍ ക്യാമറാമാന്‍.

ഒട്ടനവധി ചെറുതും വലുതുമായ മലയാളം, കന്നഡ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിക്കാന്‍ ഈ ചെറുപ്പകാരന് സാധിച്ചിട്ടുണ്ട്. പലരും അറിയാതെ പോയ ഈ പേരാമ്പ്രക്കാരനായ കലാകാരന് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ.

summary: chanthu meppayur the person behind viral photoshoot