യുക്രൈനിലെ റഷ്യന്‍ ആക്രമണം: മലയാളികള്‍ക്കായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജം; ഈ നമ്പറുകളില്‍ ബന്ധപ്പെടാം


കോഴിക്കോട്: റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്. പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ, എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം നേരത്തേ തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അനിവാര്യമായി ഉക്രൈനില്‍ തങ്ങേണ്ടവരല്ലാതെയുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ തിരിച്ചുപോകാനുള്ള എംബസിയുടെ നിര്‍ദ്ദേശവും നേരത്തേ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഉക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം [email protected] എന്ന ഇ-മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം. ഇതിനു പുറമെ ഉക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.

റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടതായി യുക്രൈന്‍. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും യുക്രൈനിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററും തകര്‍ത്തതായും യുക്രൈന്‍ അവകാശവാദം ഉന്നയിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുന്നു കിഴക്കൻ യുക്രൈനില്‍ റഷ്യ സൈനിക നീക്കം നടത്തുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രഖ്യാപനം നടത്തിയത്. നടപടിയെ എതിര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. കീവ്, ഖാർകിവ് എന്നിവയുൾപ്പെടെ നിരവധി യുക്രേനിയന്‍ നഗരങ്ങളിൽ സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.