രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ്; ശിക്ഷവിധിച്ചത് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് രണ്ടു വര്‍ഷം തടവ്. മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ഐ.പി.സി സെക്ഷന്‍ 504 പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഈ വകുപ്പ് പ്രകാരമുള്ള ഏറ്റവും കൂടിയ ശിക്ഷ രണ്ടുവര്‍ഷത്തെ തടവാണ്.

2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകത്തിലെ കോളാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ”എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടല്ലോ?” എന്ന രാഹുലിന്റെ പരാമര്‍ശമാണ് വലിയ വിവാദമായത്.

ഇത് മോദി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാണിച്ച് ബി.ജെ.പി നേതാവും സൂറത്തില്‍ നിന്നുള്ള എം.എല്‍.എയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്.

കേസില്‍ വിശദമായി വാദം കേട്ടതിന് പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി ആവശ്യപ്പെട്ട പ്രകാരം വിധി കേള്‍ക്കാന്‍ രാഹുലും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.