‘മലിനമായ കിണറുകള്‍ ശുദ്ധീകരിച്ച് നഷ്ടപരിഹാരം നല്‍കുക’ നന്തി ശ്രീശൈലം കുന്നില്‍ ജനങ്ങള്‍ സമരമുഖത്ത്; വഗാഡ് ഓഫീസിനു മുന്നില്‍ പ്രദേശവാസികളുടെ ധര്‍ണ്ണ


നന്തി: വഗാഡ് കമ്പനിയിലെ ലേബര്‍ ക്യാമ്പിലെ മാലിന്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നന്തി ശ്രീശൈലം കുന്നിലെ ജനങ്ങള്‍ സമരമുഖത്ത്. ക്യാമ്പിലെ മാലിന്യങ്ങള്‍ ശരിയാംവിധം നിര്‍മ്മാര്‍ജ്ജനം ചെയ്യാത്തതിന്റെ ഫലമായി പ്രദേശത്തെ കിണറുകളിലെ വെള്ളം മലിനമായ സാഹചര്യത്തിലാണ് ജനങ്ങള്‍ കമ്പനിയ്‌ക്കെതിരെ സമരവുമായി രംഗത്തുവന്നിരിക്കുന്നത്.

മലിനമായ കിണറുകള്‍ ശുദ്ധീകരിക്കണമെന്നും കമ്പനി കാരണം ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രദേശവാസികള്‍ വഗാഡ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. സി.പി.എം നന്തി ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ നടത്തിയ ബഹുജന ധര്‍ണ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവും മുന്‍ എം.എല്‍.എയുമായ കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റി അംഗവും ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ എം.പി.ഷിബു, ഏരിയ കമ്മിറ്റി അംഗവും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സി.കെ.ശ്രീകുമാര്‍, വൈസ് പ്രസിഡണ്ട് ഷീജപട്ടേരി തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ കമ്മറ്റി അംഗം കെ.ജീവാനന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വിജയരാഘവന്‍ മാസ്റ്റര്‍ സ്വാഗതവും ജനകീയ സമരസമിതി കണ്‍വീനര്‍ എന്‍.കെ.കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

200ഓളം ആളുകള്‍ വഗാഡ് ലേബര്‍ ക്യാമ്പില്‍ താമസിക്കുന്നുണ്ടെന്നാണ് ജനകീയ സമിതി ഭാരവാഹികള്‍ പറയുന്നത്. കക്കൂസ് മാലിന്യങ്ങള്‍ പ്രാചീന കാലത്തെന്നപോലെ മണ്ണില്‍ കുഴിയുണ്ടാക്കി അതിലേക്ക് പൈപ്പുവഴി നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. പലയിടത്തും കുഴി സ്ലാബിട്ട് മൂടുകപോലും ചെയ്തിട്ടില്ല. ഈ മാലിന്യങ്ങള്‍ മണ്ണിലൂടെ ഒലിച്ചിറങ്ങി കുന്നിനു താഴത്തെ വീടുകളിലെ കിണറുകളിലെത്തുന്നതാണ് കിണര്‍ ജലം മലിനമാകാന്‍ കാരണമെന്ന് പരിശോധനയില്‍ വ്യക്തമായതായും ഇവര്‍ പറഞ്ഞു.

കിണറുകള്‍ മലിനമാകുന്നതിനും മുമ്പേ മാലിന്യപ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിഷയം പ്രദേശവാസികള്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞതല്ലാതെ കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായിരുന്നില്ല.

ഫെബ്രുവരി 25ന് ജനകീയ കമ്മിറ്റി രൂപീകരിച്ച് ലേബര്‍ ക്യാമ്പ് അധികൃതരുമായി സംസാരിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും പഴയ സ്ഥിതിയില്‍ മുന്നോട്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാര്‍ച്ച് ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ജനപ്രതിനിധികളുടെയും കമ്പനി അധികൃതരുടെയും യോഗം ചേര്‍ന്നിരുന്നു. മാര്‍ച്ച് 12ന് ക്യാമ്പില്‍ തല്‍ക്കാലത്തേക്ക് ഫൈബര്‍ സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുമെന്നും പതിനാറിനുശേഷം കോണ്‍ക്രീറ്റ് ചെയ്ത വലിയ ടാങ്കുകള്‍ തയ്യാറാക്കുമെന്നും യോഗത്തില്‍ കമ്പനിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത പി.ആര്‍.ഒ ജിനില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഫൈബര്‍ സെപ്റ്റിക് ടാങ്ക് പോലും സ്ഥാപിച്ചിട്ടില്ലെന്നാണ് ജനകീയ സമിതി ഭാരവാഹികള്‍ പറയുന്നത്.

കിണര്‍ജലം മലിനമായതിനു പിന്നാലെ പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല സ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ന്ന് നടത്തിയ ഇടപെടലിന്റെ ഫലമായി മാര്‍ച്ച് 11നും 12നും ആര്‍.ഡി.ഒ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. പതിനൊന്നിന് ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച ആര്‍.ഡി.ഒ അവിടുത്തെ ന്യൂനതകളും അശാസ്ത്രീയ നിര്‍മ്മാണങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു. പ്രദേശത്തെ മലിനമായ കിണറുകള്‍ പരിശോധിക്കുകയും ദുരിതബാധിതരുമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ലേബര്‍ ക്യാമ്പ് ഇവിടെ നിന്ന് മാറ്റണമെന്ന നിലപാടാണ് യോഗത്തില്‍ പ്രദേശവാസികള്‍ സ്വീകരിച്ചത്. ക്യാമ്പ് മാറ്റുന്നില്ലെങ്കില്‍ സര്‍ക്കാറും മലിനീകരണ നിയന്ത്രണ ബോര്‍ഡും നിര്‍ദേശിക്കുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.