വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ മത്സരങ്ങള്‍; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (07/11/22) അറിയിപ്പുകൾ 


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യം: മന്ത്രി പി.പ്രസാദ്

കുട്ടികളുടെ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. പുതുതലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക, കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളുമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘കൃഷി പാഠം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. മണ്ണിനേയും കാര്‍ഷിക മേഖലയേയും കുറിച്ച് കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ അറിവു നേടാന്‍ ഇത് സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ കൃഷിയെ സംബന്ധിച്ച് കുട്ടികള്‍ക്ക് പുതിയ ആശയങ്ങളും ചിന്തകളും വളര്‍ത്താന്‍ സാധിക്കും. കൃഷിയെന്നത് ജീവന മാർഗ്ഗമാണ്. അതില്ലാതെ മുന്നോട്ടു പോവുക അസാധ്യമാണ്. തകരുന്ന ബാല്യത്തെ സംരക്ഷിക്കുന്നതിനും  തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും കൃഷി പാഠം പദ്ധതിക്കാവുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്ന പദ്ധതിക്ക് മന്ത്രി ആശംസയര്‍പ്പിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനക്ലാസ് സംഘടിപ്പിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുരേഷ് കൂടത്താംകണ്ടി, പി.ഗവാസ്, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. ജയപ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ എ.പി സെയ്താലി, ഒളവണ്ണ പഞ്ചായത്ത് മെമ്പര്‍മാരായ പി.രാധാകൃഷ്ണന്‍, എം. ഉഷാദേവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രമ ടി.എ, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് വി.ഗീത, പ്രിന്‍സിപ്പാള്‍ ജീജ പി.പി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍ പുറ സ്വാഗതവും കോര്‍ഡിനേറ്റര്‍ വി. പ്രവീണ്‍ കുമാര്‍ പദ്ധതി വിശദീകരണവും നിര്‍വ്വഹിച്ചു.

വിദ്യാഭ്യാസ കുതിപ്പിനൊരുങ്ങി മേലടി ബിആർസി

സമഗ്ര ശിക്ഷാ കേരളയുടെ ചിറകിലേറി മേലടി ഉപജില്ലയിലെ സ്കൂളുകൾ വികസന കുതിപ്പിലേക്ക്. “ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശം” എന്ന കാഴ്ചപ്പാട് സാർത്ഥകമാക്കുന്നതിനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ബിആർസിക്ക് കീഴിൽ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി ഭൗതിക സൗകര്യവികസനം, അക്കാദമിക പ്രവർത്തനങ്ങൾ, സ്കൂളും ക്ലാസ് മുറികളും സാങ്കേതികവിദ്യാ സൗഹ്യദമാക്കൽ തുടങ്ങിയവയാണ് നടത്തുന്നത്. സമ​ഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിലാണ് വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുന്നത്. മേലടി ബിആർസിക്ക് കീഴിലെ പ്രീപ്രെെമറി തലം മുതലുള്ള വിദ്യാലയങ്ങൾ ഇതിനോടകം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞു. അവശേഷിക്കുന്ന സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികൾ പുരോ​ഗമിക്കുകയാണ്.

2021-2022 വർഷം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിട്ട് അയനിക്കാട് ജി ഡബ്ല്യു എൽ പി സ്കൂളിലെ  പ്രീ പ്രൈമറി മോഡൽ പ്രീ പ്രൈമറിയായി ഉയർത്തി. ഈ വർഷം ഇതേ പദ്ധതിയിൽ ജി.എൽ.പി.എസ് തൃക്കോട്ടൂർ വെസ്റ്റ് സ്കൂളിലെയും ശ്രീനാരായണ ഭജനമഠം ​ഗവ. യു പി സ്ക്കൂളിലെയും പ്രീ പ്രൈമറികൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. 10 ലക്ഷം രൂപ വീതം രണ്ട് സ്ക്കൂളിനും കൂടി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യ ഗഡുവായി ഓരോ സ്കൂളിനും അഞ്ച് ലക്ഷം രൂപ ഉടൻ കൈമാറും.

മേലടി ബിആർസിക്ക് കീഴിലുള്ള ജി.വി.എച്ച്.എസ്.എസ് മേപ്പയ്യരിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ജ്യോഗ്രഫി പഠനവിഷയമുള്ള ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് സമഗ്രശിക്ഷാ കേരള കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും  അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ പാഠപുസ്തകങ്ങളിൽനിന്നുള്ള അറിവിനപ്പുറം കാലാവസ്ഥ നേരിട്ട്  നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം കുട്ടികൾക്ക് ലഭ്യമാകും. 73225 രൂപ ചിലവിട്ടാണ് സ്കൂളിൽ പ്രാദേശിക കാലാവസ്ഥാ നിർണ്ണയ കേന്ദ്രം സ്ഥാപിച്ചത്.  ഇത് ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്.

വി.എച്ച്.എസ്.സി സ്കൂളുകൾ കേന്ദ്രീകരിച്ച് തൊഴിൽ നൈപുണി കേന്ദ്രം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിആർസി. പയ്യോളി ഗവ വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിലെ വി.എച്ച്.എസ്.സി കേന്ദ്രീകരിച്ച് തൊഴിൽ നൈപുണി കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. 20 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനം. തീരദേശ മേഖലയിൽ വിവിധ കാരണങ്ങൾ കൊണ്ട് പഠനം നിലച്ചുപോയവർക്കാണ് മുൻഗണന നൽകുക. മേപ്പയ്യൂർ ജി.വി.എച്ച്.എസ്  സ്കൂളിലെ വി.എച്ച്.എസ്.സി കേന്ദ്രീകരിച്ച് തൊഴിൽ നൈപുണി കേന്ദ്രം  ആരംഭിക്കാനുള്ള ആലോചന നടക്കുന്നുണ്ട്. കോഴ്സുകൾ തിരഞ്ഞെടുത്ത് അംഗീകാരം കിട്ടുന്ന മുറയ്ക്ക് 20 ലക്ഷം രൂപ മുതൽമുടക്കിൽ മേപ്പയ്യൂർ വി.എച്ച്.എസ്.സി കേന്ദ്രീകരിച്ചും തൊഴിൽ നൈപുണീ കേന്ദ്രം ആരംഭിക്കാനാകും. അങ്ങനെയായാൽ മേലടി ബിആർസിക്ക് കീഴിൽ ആകെയുള്ള രണ്ട് വി.എച്ച്.എസ്.സിയിലും തൊഴിൽ നൈപുണി കേന്ദ്രങ്ങളുണ്ടാകുമെന്ന് ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ അനുരാജ് വരിക്കാലിൽ പറഞ്ഞു.

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ കോഴ്സ് പൂർത്തീകരിക്കാനാവാത്തവർക്കും സമൂഹത്തിൽ മറ്റ് പിന്നോക്കാവസ്ഥ നേരിടുന്ന വിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട തൊഴിൽ നേടി ജീവിത വിജയം നേടാനുള്ള മികച്ച സാധ്യതയാണ് തൊഴിൽ നൈപുണി കേന്ദ്രം വഴി സാധ്യമാകുകയെന്ന് ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ അഭിപ്രായപ്പെട്ടു.തൊഴിൽ നൈപുണി കേന്ദ്രങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി എന്നീ കോഴ്സുകൾക്ക് ചേർന്ന് വിവിധ കാരണങ്ങൾ കൊണ്ട് പഠനം മുടങ്ങിയവർക്കും മെച്ചപ്പെട്ട തൊഴിൽ മേഖല കണ്ടെത്താൻ കഴിയുന്ന അവസ്ഥയുണ്ടാകും.

കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കൃഷിയിടാധിഷ്ഠിത ആസൂതണ പദ്ധതി

‘ഞങ്ങളും കൃഷിയിലേക്ക്’  എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി നടപ്പാക്കുന്നു.  ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവ്  ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട കൃഷിക്കൂട്ടങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക്  ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

തെരഞ്ഞെടുക്കപ്പെടുന്ന കൃഷിയിടത്തിന് ഒരു അടിസ്ഥാന ഉല്‍പാദന വിപണന ആസൂതണ രേഖ കൃഷി വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കി നല്‍കും. തുടര്‍ന്ന് ഏറ്റവും നിര്‍ണായകമായ ഘടകങ്ങള്‍ക്ക്  പിന്തുണ നല്‍കി വരുമാന വര്‍ദ്ധനവ് ഉറപ്പാക്കും. കൃഷിയിടത്തില്‍ പൂര്‍ണ്ണ സാങ്കേതിക സഹായവും ഉറപ്പാക്കും. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആസുത്രിത കൃഷിയിടാധിഷ്ടിത കൃഷിക്കൂട്ടങ്ങളെ കര്‍ഷക ഉല്‍പാദക സംഘങ്ങളായും കമ്പനികളായും പടിപടിയായി ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ആശയം. വിശദവിവരങ്ങള്‍ക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 2370368, 9383471805.

ലോഗോ പ്രകാശനം ചെയ്തു
അറുപത്തിയൊന്നാമത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കെ.കെ. രമ എം എൽ എ പ്രകാശന കർമ്മം നിർവഹിച്ചു. പാലോറ ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി സതീഷ് കുമാർ രൂപകൽപ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലഭിച്ച 30 ലോഗോകളിൽ നിന്ന് രാംദാസ് വടകര, രമേശ് രഞ്ജനം എന്നിവരടങ്ങിയ വിധികർത്താക്കളുടെ പാനലാണ് ലോഗോ തെരഞ്ഞെടുത്തത്. നവംബർ 26, 28, 29, 30 ഡിസംബർ 1 തീയതികളിലായി വടകരയിൽ വെച്ചാണ് കലോത്സവം നടക്കുന്നത്.
ചടങ്ങിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, മാധ്യമ പ്രചാരണ കമ്മിറ്റി ചെയർപേഴ്സൺ എ പ്രേമകുമാരി, കൺവീനർമാരായ കെ.പി. അനിൽകുമാർ, അജിത ചീരാം വീട്ടിൽ, വടകര ബിപിസി വി.വി. വിനോദ്, അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
പുതുതലമുറയെ കൃഷി പഠിപ്പിക്കാന്‍ ‘കൃഷിപാഠ’വുമായി ജില്ലാ പഞ്ചായത്ത്
കാര്‍ഷിക അറിവുകള്‍ പുതുതലമുറയ്ക്ക് അന്യമാവുന്ന കാലത്ത് കൃഷിയെയുംം മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്ന ‘കൃഷിപാഠം’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കൃഷി സംസ്‌കാരമായി മാറുന്ന തരത്തില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികള്‍ക്കായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന കൃഷിപാഠം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
വിദ്യാലയത്തിലും വീട്ടിലും കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ അന്വേഷിച്ചറിയുന്ന യുവതലമുറയെ വാര്‍ത്തെടുക്കുക, വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക ചിന്തകളും അഭിരുചിയും അഭിനിവേശവും വളര്‍ത്തിയെുക്കുക എന്നി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഗവേഷണാത്മക രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
കൃഷി അന്തസ്സുള്ള തൊഴിലും സംസ്‌കാരവുമാണെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുക, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗം കുട്ടികളില്‍ കാര്‍ഷിക പ്രവര്‍ത്തനത്തില്‍ താല്പര്യമുണ്ടാക്കുക, കാര്‍ഷിക ഉല്പാദന രംഗത്തെക്കുറിച്ചും അതിന്റെ ആധുനിക മാര്‍ഗ്ഗത്തെയും പരിചയപ്പെടുത്തുക, പരമ്പരാഗത അറിവുകള്‍ പകര്‍ന്നു നല്‍കുക, കാര്‍ഷിക മേഖല ജീവിതോപാധി ആക്കുന്നതിനും ആ മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോട് ഇണങ്ങിയ ജീവിത വീക്ഷണവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൃഷിയില്‍ താല്പര്യമുള്ള 50 കുട്ടികളുടെ കൃഷിക്കൂട്ടം രൂപീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വിദ്യാലയത്തിലെ ആകെ കുട്ടികളുടെ 10 മുതല്‍ 20 ശതമാനം വരെ കുട്ടികള്‍ അംഗങ്ങളാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രദേശത്തെ മികച്ച കര്‍ഷകര്‍, കൃഷി ഓഫീസര്‍മാര്‍, ശാസ്ത്ര അധ്യാപകര്‍ തുടങ്ങിയവര്‍ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പ് പഞ്ചായത്തടിസ്ഥാനത്തില്‍ രൂപീകരിക്കും. വിദ്യാര്‍ത്ഥികളുടെ ദൈനം ദിന കാര്‍ഷിക പ്രവര്‍ത്തികള്‍ ഇതുവഴി പങ്കുവെക്കാം. കാര്‍ഷിക പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ഗ്രൂപ്പില്‍ ചോദ്യങ്ങള്‍ ചോദിക്കാം. കൃഷി ഓഫീസര്‍മാര്‍, കര്‍ഷകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കും.
പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് ബി.ആര്‍.സി തലങ്ങളില്‍ ഏകദിന പരിശീലനം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക ശില്പശാല സംഘടിപ്പിക്കും. വിദ്യാലയത്തില്‍ നഴ്‌സറികള്‍ സ്ഥാപിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലയിനം വിത്തുകളും തൈകളും വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളും നടപ്പിലാക്കും. പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ പദ്ധതിയില്‍ അംഗമാവുന്ന ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വീടുകളില്‍ പരിശീലനം നല്‍കും. വിത്തുകള്‍, തൈകള്‍ മുതലായവ നടുന്നതും പരിപാലനം ചെയ്യുന്നതും രേഖപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യും. ലഭിക്കുന്ന ഉല്പന്നങ്ങള്‍ വിദ്യാലയ അടുക്കളയിലേക്ക് വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കുകയും ലഭിക്കുന്ന വരുമാനം കൃഷി ക്കൂട്ടത്തിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യും. പദ്ധതിയില്‍ അംഗമാവുന്ന മുഴുവന്‍ വിദ്യാലയങ്ങളിലും കൃഷിത്തോട്ടങ്ങള്‍ ഒരുക്കണം. പച്ചക്കറിത്തോട്ടത്തിലെ ഉല്പന്നങ്ങള്‍ സ്‌കൂള്‍ അടുക്കളയിലും പുറത്തും വില്‍ക്കാം.
നല്ല വിദ്യാലയ പച്ചക്കറിത്തോട്ടവും വിദ്യാര്‍ത്ഥികളില്‍ നിന്ന് നല്ല കര്‍ഷകരെയും തെരഞ്ഞെടുക്കും. ബി.ആര്‍.സി തലത്തിലും ജില്ലാതലത്തിലും വിജയികളെ കണ്ടെത്തി ആദരിക്കുകയും സമ്മാനം നല്‍കുകയും ചെയ്യും. മികച്ച അധ്യാപക കര്‍ഷകരെ തെരഞ്ഞെടുക്കും. കൃഷിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിപാലിക്കുന്ന മാഗസിന്‍ തയ്യാറാക്കുകയും വിദ്യാര്‍ത്ഥികളുടെയും വിദ്യാലയങ്ങളുടെയും മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുകയും ചെയ്യും. അധ്യാപകര്‍ക്ക് ആധുനിക മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച് നിരന്തര ബോധവത്ക്കരണവും, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശില്പശാലകളും സംഘടിപ്പിക്കും.
വിദ്യാർത്ഥികൾക്കിനി സ്കൂളിൽ പ്രഭാത ഭക്ഷണവും; ചേമഞ്ചേരിയിൽ ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി
ചേമഞ്ചേരി ​ഗ്രാമപഞ്ചായത്തിൽ ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കാപ്പാട് ജി.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പരിധിയിലെ ​ഗവ. എൽ.പി, യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പ്രഭാതഭക്ഷണം നൽകുന്നത്. പത്തിരി, ചപ്പാത്തി, പുട്ട്, ഇഡലി, ദോശ എന്നിവയ്ക്കൊപ്പം ചെറുപയർ, കടല, മസാല, വെജിറ്റബിൾ കറി എന്നിവയാണ് നൽകുക. ഓരോ ദിവസവത്തേക്കും വ്യത്യസ്തമായ മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്. കുടുംബശ്രീ മുഖേനയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളിൽ ഭക്ഷണം എത്തിക്കുന്നതോടൊപ്പം അഞ്ചോളം കുടുംബശ്രീകൾക്ക് സംരംഭം ആരംഭിക്കാനും ഇതുവഴി സാധിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം എം.പി മൊയ്തീൻകോയ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.ഷീല, അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി ശിവദാസൻ, റസീനഷാഫി, ശബ്ന ഉമ്മാരിയിൽ, സുധ തടവൻകൈയ്യിൽ, സജിത ഷെറി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി സുധ, സിഡിഎസ് ചെയർപേഴ്സൺ ആർ.പി വത്സല, പി.ഇ.സി കൺവീനർ വി.അരവിന്ദൻ, പിടിഎ പ്രസിഡന്റ് കെ.പി ഹസിന, എസ്.എം.സി ചെയർമാൻ ടി.ഷിജു, എംപിടിഎ പ്രസിഡന്റ് ഇഷ്റത്ത് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.പി സതീഷ്കുമാർ സ്വാഗതവും വാർഡ് മെമ്പർ വി.മുഹമ്മദ് ഷരീഫ് നന്ദിയും പറഞ്ഞു.

‘നഷാ മുക്ത് ഭാരത് അഭിയാന്‍’: വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ മത്സരങ്ങള്‍

സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ‘നഷാ മുക്ത് ഭാരത് അഭിയാന്‍’ പദ്ധതിയുടെ  ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പ്രസംഗം, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാന തലത്തിലും ദേശീയതല മത്സരങ്ങളിലും പങ്കെടുക്കാം. ദേശീയതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക്  ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രക്ഷിതാവിനോടൊപ്പം  പങ്കെടുക്കുവാന്‍ സര്‍ക്കാര്‍ ചെലവില്‍ അവസരം ലഭിക്കും.

8 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് പ്രസംഗ മത്സരവും 5 മുതല്‍ 8 വരെയും 9 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് രണ്ട് കാറ്റഗറിയിലായി പെയിന്റിങ്, പ്രബന്ധ രചനാ മത്സരവുമാണുള്ളത്.  മത്സരങ്ങളില്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നവംബര്‍ 10 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മത്സരം നടക്കും. താല്പര്യമുള്ളവര്‍ നവംബര്‍ 9 ന് വൈകീട്ട് 5 മണിക്കുള്ളില്‍ antidrugcompetition2022@gmail.com എന്ന ഇ മെയിലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും മത്സരം നടക്കുന്ന ദിവസം കൃത്യസമയത്ത് എത്തിച്ചേരേണ്ടതുമാണ്. വിവരങ്ങള്‍ക്ക് 0495 2371911.

ഗതാഗത നിരോധനം

കാപ്പാട് തുഷാരഗിരി അടിവാരം (എസ് എച്ച് 68) റോഡില്‍ കലന്തര്‍മേട് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 8 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലുടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നു.

കെ.ടി.എ റോഡില്‍ കലന്തര്‍മേട് വഴി പോകേണ്ടതും തിരിച്ച് വരുന്നതുമായ വലിയ വാഹനങ്ങള്‍ മൈക്കാവ് ശാന്തി നഗര്‍ ഭാഗത്ത് കൂടെ പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഉപസമിതിയുടെ തെളിവെടുപ്പ് യോഗം

സംസ്ഥാനത്തെ ഫുട് വെയര്‍ മാനുഫാക്ചറിംഗ്, കെയിന്‍ ആന്റ് ബാംബു മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുളള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ 11 ന് രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 12 മണിയ്ക്കും കോഴിക്കോട് ഗാന്ധി റോഡിലുളള കേരളാ സ്റ്റേറ്റ് സ്മാള്‍ ഇഡന്‍സ്ട്രീസ് അസോസിയേഷന്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ മേല്‍ പറഞ്ഞ മേഖലകളിലെ തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

അഗ്രോ ക്ലിനിക്

വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ നവംബര്‍ 11ന് രാവിലെ 10.30 ന് അഗ്രോ ക്ലിനിക് സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ക്ക് 0495 2935850, 9188223584 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കര്‍ഷകര്‍ക്കാണ് മുന്‍ഗണന. വിളയുടെ രോഗ കീട ബാധിതമായ ഭാഗം രോഗ-കീട നിര്‍ണ്ണയത്തിനായി കൊണ്ടുവരണമെന്ന് കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ അറിയിച്ചു.

കമ്പോളവില വര്‍ദ്ധന; യോഗം നാളെ

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം കുറയ്ക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അരി/പല വ്യഞ്ജന മൊത്ത വ്യാപാരികളുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നാളെ(നവംബര്‍ 8) വൈകുന്നേരം 4 മണിക്ക് ജില്ലാ കലക്ടറുടെ ചേംമ്പറില്‍ ചേരും.

ത്രിദിന പരിശീലനം

സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍,സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നവംബര്‍ 10,11,12 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് 0471 2779200, 9074882080.

ട്രാഫിക് നിയന്ത്രണം 
കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും മോഫുസിൽ സ്റ്റാൻഡ് വഴിയുള്ള സ്റ്റേജ് കാരിയേജ് വാഹനങ്ങൾ ട്രയൽ റൺ ആവശ്യാർത്ഥം നവംബർ 9 മുതൽ നവംബർ 15 വരെ പുതിയറ ജംഗ്ഷൻ വഴി സർവീസ് നടത്തേണ്ടതാണ് എന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
അപേക്ഷ സമർപ്പിക്കണം 
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി രോഗം ബാധിച്ച തെങ്ങു മുറിച്ചുമാറ്റി പകരം തൈ വയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. ആവശ്യമുള്ള കർഷകർ അപേക്ഷയും നികുതിച്ചീട്ടും സഹിതം നവംബർ 10 നകം ചക്കിട്ടപാറ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.