ഒതേനന് നഷ്ടപ്പെട്ട ചീരുവും സുബൈറിന് നഷ്ടമായ സുഹറയും | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ്സ തുടരുന്നു


ള്‍ഫില്‍ നിന്ന് ആദ്യമായി നാട്ടിലേക്ക് ലീവിന് വരുമ്പോ മിക്ക യുവാക്കളും നേരിടേണ്ടി വരുന്ന ചോദ്യമാണ്, ‘അല്ലാ, ഇനി ഒരു കല്ല്യാണമൊക്കെ നോക്കണ്ടേ’ എന്നത്.  ആദ്യത്തെയോ രണ്ടാമത്തെയോ ലീവിന് കല്ല്യാണം എന്ന പതിവ് മുന്‍ തലമുറയിലെ പ്രവാസികളില്‍ മിക്കവരുടെയും അനുഭവം തന്നെയായിരുന്നു. എന്നാല്‍ അവിടെയും ചില രസകരമായ ട്വിസ്റ്റുകള്‍ നടക്കാറുണ്ട്. പഴയ തലമുറയിലെ പ്രവാസികള്‍ക്ക് കണക്ട് ചെയ്യാനാവുന്ന അത്തരമൊരു സംഭവം ഓര്‍മയിലുള്ളത് പറയാം.

പഴയ കാലത്തെ മുസ്ലിം  സുൽത്താന്മാരുടെ പെൺ മക്കളുടെ വിവാഹത്തിന് നവവധുവിന് ആവശ്യമായ  സമ്മാനങ്ങൾ നിറച്ച ‘ആമാടപ്പെട്ടികൾ’ നവവധുവോടൊപ്പം വരൻ്റെ വീട്ടിൽ എത്തിക്കുന്ന ഒരു  പതിവുണ്ടായിരുന്നു. അക്കൂട്ടത്തിൽ സ്പെയിനിലെ ഭരണാധികാരി അബ്ദുൾ റഹ്മാൻ തന്റെ മകളുടെ വിവാഹ വേളയിൽ നൽകിയ  ആമാടപെട്ടി വളരെ പ്രസിദ്ധവുമാണ്.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


അതിൻ്റെയൊക്കെ തുടർച്ചയെന്നോണം കേരളത്തില്‍ വരൻ്റെ പെങ്ങന്മാർ  ഇങ്ങിനെയൊരു ആമാടപ്പെട്ടി സമ്മാനങ്ങളും അണിയാനുള്ള ഡ്രസ്സുകളും നിറച്ച് ആദ്യം വധുഗൃഹത്തിലെത്തിച്ച് അവിടുന്ന് വധുവിനെ അണിയിച്ചൊരുക്കി മണവാട്ടിക്കൊപ്പം തിരിച്ചു വരൻ്റെ ഗൃഹത്തിൽ തന്നെ കൊണ്ടുവരുന്ന പതിവുമുണ്ട്.

സുബൈർ ഇക്കുറി നാട്ടിൽ പോയത് കല്യാണം കഴിക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നതു കൊണ്ട് തൻ്റെ കല്യാണ ഡ്രസ്സുകൾക്കും മഹറിനും പുറമെ, അതുവരേ കണ്ടെത്താൻ കഴിയാത്ത തൻ്റെ പുതിയ
മണവാട്ടിക്കുള്ള ഡ്രസ്സും  സമ്മാനങ്ങൾക്കുമൊപ്പം വധൂഗൃഹത്തിലേക്ക് കൊണ്ടു പോവാൻ ഒരു പെട്ടിയും കരുതിയിരുന്നു. മന്ദൂസ് സന്ദൂഖ് സഫാത്ത്  സൻസിബാരി എന്നീ പേരുകളിൽ മുമ്പ് അറിയപ്പെട്ട അറബി “ആമാടപ്പെട്ടികൾക്ക്” പകരമായി സാംസൊണൈറ്റിൻ്റെ  ഒരു പെട്ടിയാണ്  ആമാടപ്പെട്ടിയായ്  സുബൈർ നാട്ടിലേക്ക് കൊണ്ടു പോയത്. പെട്ടി ഏതാണെന്നത് പ്രധാനമല്ല, കല്ല്യാണം കഴിക്കുക എന്ന സുബൈറിന്റെ നിശ്ചയ ദാര്‍ഢ്യം എത്രത്തോളമെന്ന് കാര്യം സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.

കഫറ്റേരിയ കച്ചവടക്കാരായ നാദാപുരത്തുകാരുടെ റൂമിൽ അന്ന് ഞങ്ങളെത്തുമ്പോൾ ചിതറിക്കൊണ്ടിരുന്ന ചർച്ചയിലെ  മൂലധാതു നമ്മുടെ ഈ കഥാ നായകൻ   സുബൈർ തന്നെയാണ്.  ബാല്യമെന്ന മൊട്ട് വിരിയാത്ത സുഹ്റയുടെ മനസ്സിൽ സ്വപ്നത്തിന്റെ വിത്തിട്ട്, ആ കുടുംബത്തിൽ പറയാതെ പറഞ്ഞു വെച്ചൊരു സങ്കൽപ്പവുമിട്ടാണ് അന്ന് സുബൈർ ദുബൈക്ക് വിട്ടത്.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


കാലത്തിൻ്റെ മരണപ്പാച്ചിലിൽ, 3 വർഷത്തിൻ്റെ  ഓടിമറയലിന് ഒടുവിൽ സുഹറയുടെ ബന്ധുക്കൾ, “സുഹറ വാല്ല്യേക്കാരി ആയി, വേറേയും ആലോചനകൾ ഓൾക്ക് വരുന്നുണ്ട്. ഇനിയും കാത്തിരിപ്പ് തുടരാതെ ഒരു നിശ്ചയമെങ്കിലും ഉടൻ നടത്തണമെന്ന് ” ആവശ്യപ്പെട്ടപ്പോൾ സാമ്പത്തികമായി മെച്ചപ്പെട്ടു കൊണ്ടിരുന്ന സുബൈറിന് തോന്നിയത് മറ്റൊരു ആശയമാണ്.

‘ഇതിലും നല്ല  വേറെയും ബന്ധം എനിക്ക് വേറെ കിട്ടിയാലോ…’ എന്ന “അക്കശക്ക”യിലായി സുബൈര്‍.

ബന്ധം ഒഴിയാൻ, അവരുടെ മൈനസ് പോയിൻ്റുകൾ ഓരോന്നായ് സുബൈർ മനതാരിൽ ഓർത്തെടുക്കാന്‍ തുടങ്ങി.

ഇച്ചിരി ഫ്ലാഷ് ബാക്ക്…
പണ്ടു കാവിലും ചാത്തോത്തു മാതേയിയമ്മ മകൾ ചീരുവിനെ തച്ചോളി ഒതേനനുമായ് ബാല്യത്തിലുള്ള താലി കെട്ട് മോഹം അറിയിച്ച്  മാണിക്കോത്തു ചെന്നപ്പോൾ ഒതേനൻ പറഞ്ഞൊഴിഞ്ഞത് ഇങ്ങനെയാണ്:

ʻʻകാക്കയെപ്പോലെ കറുത്തചീരു….
എനിക്കിന്നച്ചീരൂനെ വേണ്ടെന്റേട്ടാ….
ചക്കച്ചുളപ്പല്ലും പേന്തലയും
എനിക്കച്ചീരൂനെ വേണ്ടന്റേട്ടാ…

കൊപ്പര കാക്കാന..ങ്ങാക്കിക്കോട്ടേ….
ചോനോനും ച്ചീരൂനെ വേണ്ടെങ്കില് തോണിയിൽ വെച്ചങ്ങൊഴുക്കിക്കോട്ടേ..ˮ

എന്നു പറഞ്ഞ് ഒതേനൻ ഒഴിവാക്കിയ  ചീരു ഋതുമതിയായപ്പോൾ  ആളങ്ങ് മാറി. അതിസുന്ദരിയായ ചീരുവിനെ കണ്ട് കൊതി പൂണ്ട് ഒതേനന് വീണ്ടു
വിചാരം ഉണ്ടായി. ചീരൂനെ തന്നെ കെട്ടണമെന്ന വാശി മൂത്തു നിൽക്കേ അന്ന് അപമാനിച്ചു ഇറക്കിവിട്ട മാതേയിയമ്മ തന്നെ ആ താലികെട്ടിനെ എതിർത്തു.  വാശിമൂത്ത് ഒടുവിൽ ഒതേനന്‍ കണ്ടാച്ചേരി ചാപ്പൻ വഴി ചതിയിലൂടെ  ചീരുവിനെ കല്യാണം കഴിച്ചതിന് ശേഷം മാതേയിയമ്മ തന്നെ  പിന്നീട് കണ്ടാച്ചേരി ചാപ്പനെ നേരിൽ  കണ്ടപ്പോൾ ശപിച്ചതിങ്ങനെ…

ʻʻഎന്നെച്ചതിച്ചല്ലോ…. കണ്ടാച്ചേരി……!
നിന്നെ ഇടിവെട്ടിപ്പോണേ… ചാപ്പാ….!ˮ

ഇനി സുബൈറിലേക്ക് വരാം…

സുഹറയുടെ കാര്യം പറഞ്ഞ് സുഹറയുടെ വീട്ടുകാര്‍ വിളിച്ചപ്പോള്‍ സുബൈർ കിട്ടിയ തക്കത്തിനു,

“എന്നാ…പ്പിന്നെ എന്നെ നിങ്ങൾ കാത്തിരിക്കേണ്ടാ…
വേറേ.. ആലോചിച്ചോളൂ..”

എന്ന മറുപടി പറഞ്ഞൊഴിഞ്ഞു..


READ ALSO: പല്ലുവേദനയുമായി എത്തിയ നാരായണനെ ചേലാകര്‍മ്മം ചെയ്ത് വിട്ട ഈജിപ്ഷ്യന്‍ ഡോക്ടര്‍, ലിപ്റ്റണ്‍ ടീ ബാഗ് കൊണ്ടുള്ള സീനിയര്‍ പ്രവാസിയുടെ റാഗിങ്; ഗള്‍ഫ് ജീവിതത്തിലെ രസകരമായ അനുഭവങ്ങളുടെ കെട്ടഴിക്കുന്നു സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ നന്തിക്കാരന്‍ യാക്കൂബ് രചന


നാളുകൾക്കു ശേഷം   നാട്ടിൽ തിരിച്ചെത്തിയപ്പോൾ ജാള്യത മൂലം സുഹറയുടെ വീട്ടുകാരെ കാണാൻ പോലും സുബൈർ മെനക്കെട്ടില്ലായിരുന്നു. സുബൈറിൻ്റെ എണ്ണമറ്റ വിവാഹാലോചനകളും പെണ്ണു കാണലും വിജയം കാണാതെ  പരുങ്ങലിൽ ഇരിക്ക, നാദാപുരത്തെ ഒരു കല്ല്യാണ വീട്ടിൽ വെച്ചു മനസ്സിന് ഹാലിളക്കിയ ഒരു  മൊഞ്ചത്തിയെ കണ്ടു മുട്ടുകയാണ്…

അന്വേഷിച്ചറിഞ്ഞപ്പോൾ പ്രായപൂർത്തിയാകുന്നതിന് മുമ്പ് താൻ  കണ്ട പാവാടക്കാരിയായ -മെഹ്ബൂബ് പാഷയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു  ഐസുകോലു പോലുള്ള  കുട്ടി- നവ യൗവ്വനത്തിൻ്റെ മാറ്റത്തിലെത്തിയതു കാണാതെ താൻ ഒഴിവാക്കിയ സുഹറ എന്നആ ഇശൽ മൊഞ്ചത്തി തന്നെയായിരുന്നു.

ഖേദകരമെന്ന് പറയട്ടേ,  അന്നു തൊട്ട് അവളെ തന്നെ കെട്ടണമെന്ന ആഗ്രഹത്തിൽ പല ആസൂത്രണങ്ങളും സുബൈർ പല വഴിക്ക് അഴിച്ചു വിട്ടിട്ടും കാര്യം നടന്നില്ല. അവൾക്ക് നിശ്ചയിച്ചുറപ്പിച്ച  പയ്യനിലേക്ക് പാര  പോലും തൊടുത്തു വിട്ടിട്ടും സുബൈറുമായുള്ള കല്ല്യാണം മാത്രം സെറ്റായില്ല.

ഫലം കാണാതെ ഒടുവിൽ ആ ശ്രമം  സുബൈർ അവസാനിപ്പിച്ചത് സുഹ്റയുടെ അടുത്തേക്ക് നേരിട്ട്  ദൂതുമായ് താൻ  വിട്ട  സുഹറയുടെ അയൽവാസിയോട് സുഹറ തന്നെ നേരിൽ പറഞ്ഞ ആ വാക്കുകൾ കേട്ടതോടെയാണ്.

വടക്കന്‍ പാട്ടിന്റെ വൃത്തം ഒത്തില്ലെങ്കിലും അത് ഇങ്ങനെയാണ്:

” ഒരിക്കൽ ആശ തന്ന്
നിരാശയാക്കിയ  ആ..
ചാഞ്ചാട്ടക്കാരനായ
ഓനെ…എനിക്കിനി
ബേണ്ടാ….
ചെലക്കാണ്ടൊന്നു്
പോവ്വാ..മ്പറയോ…”

ആ ശ്രമം വിട്ടു മറ്റു പല ബന്ധത്തിനും  സുബൈർ ആലോച്ചിച്ചിട്ടും കണ്ടെത്താൻ കഴിയാതെയും സുഹറയുടെ മംഗലത്തിന്   മൂക സാക്ഷിയായി നിന്നു കൊണ്ടും  ഇക്കുറി മാംഗല്യ സൗഭാഗ്യമെന്ന ഗജകേസരീയോഗം  നടക്കാതെ
സുബൈർ ദുബൈക്ക് തന്നെ തിരിച്ചു വരേണ്ടി വന്ന ഗതികേടിൻ്റെ കഥ, സുബൈറിനെ തന്നെ സാക്ഷിനിർത്തി റൂമിലുള്ള മറ്റുള്ളവർ രസകരമായ പല പല  കൗണ്ടറുകളുടെ അകമ്പടിയോടെ പറഞ്ഞ് സുബൈറിനെ ഒരു രസത്തിന്  പച്ചക്ക് കത്തിക്കുന്ന കാഴ്ചയാണ് അവിടെ  കണ്ടത്.