കോഴിക്കോട് മാളില്‍ യുവനടിമാര്‍ക്ക് എതിരായ അതിക്രമം; പോലീസ് അന്വേഷണം ആരംഭിച്ചു, നടിമാരുടെ മൊഴി എടുക്കും


കോഴിക്കോട്: സിനിമാ പ്രൊമോഷനിടെ, കോഴിക്കോട്ടെ മാളില്‍ യുവനടിമാരെ അതിക്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിര്‍മാതാക്കളില്‍ നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിക്രമം നടന്ന ഹൈലൈറ്റ് മാളില്‍ പൊലീസ് സംഘമെത്തി. അവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കും.

ഇതിനിടെ അക്രമത്തിന് ഇരയായ, യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിനായി വനിതാ പൊലീസുകാര്‍ ഉള്‍പ്പെട്ട സംഘം കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ഫറോക്ക് എ.സി.പിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

സംഭവത്തില്‍ വനിതാക്കമ്മീഷന്‍ അപലപിച്ചു. കോഴിക്കോട് സ്വകാര്യ മാളില്‍ യുവ നടിമാര്‍ക്ക് എതിരെ നടന്ന അതിക്രമം അപലപനീയവും വളരെ ആശങ്ക ഉണ്ടാക്കുന്നതുമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. സംഭവത്തില്‍ പൊലീസ് ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു.

ഇന്നലെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ മാളില്‍ എത്തിയപ്പോഴാണ് യുവനടിമാര്‍ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. അക്രമം നേരിട്ട നടിമാരില്‍ ഒരാള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തനിക്കൊപ്പം പ്രമോഷന്‍ പരിപാടിക്കെത്തിയ മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും സമാന അനുഭവം ഉണ്ടായെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.

summary:  police have started investigation into the incident of violence against young actresses in kozhikode mall