വീണ്ടും ഡി.എന്‍.എ പരിശോധന; രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചതായി ഇര്‍ഷാദിന്റെ ഉപ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്; കോടിക്കല്‍ ബീച്ചില്‍ നിന്ന് ലഭിച്ച മൃതദേഹം സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെതാണോ എന്നറിയാന്‍ കാത്തിരിപ്പ്


പേരാമ്പ്ര: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു. ഇന്ന് രാവിലെ പൊലീസ് എത്തി ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

തിക്കോടി കോടിക്കല്‍ ബീച്ചില്‍ നിന്നും ജൂലെെ പതിനേഴിന് ലഭിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് അദ്ദേഹം പറഞ്ഞത്. പരിശോധന ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് പൊലീസ് പറഞ്ഞത്. ഇതുവരെ തങ്ങള്‍ക്ക് ഇത് സംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ല. കോടിക്കലില്‍ നിന്നും ലഭിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടിരുന്നു. ഇത് ഇര്‍ഷാദല്ലെന്നാണ് വിശ്വസിക്കുന്നത്. നന്നായി നീന്താനറിയാവുന്നയാളാണ് ഇര്‍ഷാദ്. അവന്‍ പുഴയില്‍ ചാടി മുങ്ങി മരിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിലായി പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പ്പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമാണ് ഇവരുടെ മൊഴി.

കഴിഞ്ഞ മാസം 15ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടിയെന്നും കാര്‍ വേഗത്തില്‍ വിട്ടു പോയെന്നുമാണ് നാട്ടുകാര്‍ നല്‍കിയ വിവരം. ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്റെ ജീര്‍ണിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയിരുന്നു. മേപ്പയൂര്‍ സ്വദേശിയായ മറ്റൊരു യുവാവിന്റെ മൃതദേഹമെന്ന നിഗമനത്തില്‍ അന്നുതന്നെ സംസ്‌കാരവും നടത്തി.

എന്നാല്‍ ഇക്കാര്യത്തില്‍ ബന്ധുക്കളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡി.എന്‍.എ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചത്.

ദുബായില്‍ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇര്‍ഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി ഇയാള്‍ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തിരുന്നു. ദുബായില്‍ നിന്ന് വന്ന ഇര്‍ഷാദിന്റെ കയ്യില്‍ കൊടുത്തു വിട്ട സ്വര്‍ണം തിരികെ വേണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..