സംസ്ഥാനത്ത് സെപ്റ്റംബര്‍ 23 ന് ഇന്ധന പമ്പുകള്‍ അടച്ചിടും


കോഴിക്കോട്: സംസ്ഥാനത്തെ ഇന്ധന പമ്പുകള്‍ ഈ മാസം 23-ാം തിയ്യതി അടച്ചിടും. കേരളത്തിലെ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്.പി.സി) പമ്പുകൾക്ക് മതിയായ ഇന്ധനം ലഭ്യമാക്കുന്നില്ലെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പമ്പുകൾ അടച്ചിടുന്നത്. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഡീലര്‍മാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്‌.

മതിയായ ഇന്ധനം ലഭിക്കുന്നില്ല എന്ന് വളരെ നാളുകളായി എച്ച്.പി.സി പമ്പുടമകൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതുവരെയായി ഇതിന് പരിഹാരം ഉണ്ടായിരുന്നില്ല. സംസ്ഥാന തലത്തിൽ മന്ത്രിക്ക് നിവേദനം നൽകി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന് നേരിട്ട് പരാതി നൽകിയിട്ടും വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് പമ്പുടമകൾ പറയുന്നത്.

ഒപ്പം തന്നെ പ്രീമിയം പെട്രോൾ തങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നുവെന്ന് പമ്പുടമൾ ഉന്നയിക്കുന്നുണ്ട്. പ്രീമിയം പെട്രോളിന്റെ വില ആറ് രൂപയ്ക്ക് മുകളിലാണ്. സാധാരണ പെട്രോൾ അടിക്കാൻ ചെല്ലുന്നവരെ പ്രീമിയം പെട്രോൾ അടിക്കാൻ നിർബന്ധിക്കൂ എന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മറ്റും പറയുന്നത് എന്ന് പമ്പുടമകൾ. ഇത് പലപ്പോഴായി പമ്പുകളിൽ വലിയ തർക്കത്തിന് കാരണമാകാറുണ്ട്.

summary: petrol pumps in Kerala to remain closed on 23rd