കൊള്ള തുടരുന്നു; പെട്രോളിനും ഡീസലിനും നാളെയും വില കൂടും


കോഴിക്കോട്: പെട്രോളിനും ഡീസലിനും നാളെയും വില കൂടും. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധനവില വീണ്ടും കൂട്ടിയത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ശേഷം ഇത് മൂന്നാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിലിന്റെ വില വര്‍ധനവാണ് ഇപ്പോള്‍ വില കൂടിയതിനു കാരണമെന്നാണ് ലഭിക്കുന്ന വിശദീകരണം.

എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോള്‍ കമ്പനികള്‍ക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.

വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇതിപ്പോള്‍ 120 ഡോളറിന് അരികിലാണ്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.