കാല്‍നട യാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, വാഹനം നിര്‍ത്താതെ പോയി; പുതുപ്പാടിയില്‍ ചോര വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം


പുതുപ്പാടി: പുതുപ്പാടിയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. വെസ്റ്റ് പുതുപ്പാടിയില്‍ താമസിക്കുന്ന നടുക്കുന്നുമ്മല്‍ രാജുവാണ് മരണപ്പെട്ടത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. അമിത വേഗതിയിലെത്തിയ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ പൊന്തക്കാട്ടിലേക്ക് തെറിച്ച് വീണ യാത്രക്കാരന്‍ ചോര വാര്‍ന്ന് മരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

ദേശീയപാത 766ല്‍ വെസ്റ്റ് പുതുപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാവിലെ 6.45 ഓടെയാണ് രാജുവിനെ റോഡരികിലെ പൊന്തക്കാട്ടില്‍ ചോര വാര്‍ന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുന്നത്.ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഈങ്ങാപ്പുഴയിലെ ചായകടയിലെ ജീവനക്കാരനായ രാജു പുലര്‍ച്ചെ കട തുറക്കാനായി വെസ്റ്റ് പുതുപ്പാടിയില്‍ ബസ്സില്‍ കയറാനായി എത്തിയപ്പോഴാണ് കാറിടിച്ച് തെറിപ്പിച്ചത്. ആ സമയത്ത് ആരും റോഡില്‍ ഇല്ലാത്തതിനാല്‍ അപകടം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് സി.സി.ടി.വി.പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് അപകടം നടന്നതെന്ന് തിരിച്ചറിയുന്നത്.

കൊയിലാണ്ടി സ്വദേശിയുടെ കാറിടിച്ചാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം കാരക്കുന്ന് ശ്മശാനത്തില്‍ നടക്കും. തമിഴ്‌നാട് സ്വദേശിയായ രാജു വര്‍ഷങ്ങളായി വെസ്റ്റ് പുതുപ്പാടിയിലാണ് താമസം. പിതാവ്: ചിന്നന്‍. ഭാര്യ: ബിന്ദു. മക്കള്‍: ഫുള്‍ജിന്‍, ആദിത്യ.