ലൈംഗിക പീഡന പരാതിയിൽ പി.സി.ജോര്‍ജ് അറസ്റ്റില്‍; പരാതി നൽകിയത് സോളാർ കേസിലെ പരാതിക്കാരി


തിരുവനന്തപുരം: കേരള ജനപക്ഷം പാര്‍ട്ടിയുടെ നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍എയുമായ പി.സി.ജോര്‍ജ് അറസ്റ്റില്‍. സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പരാതിയിലാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. തൈക്കാട് ഗസ്റ്റ് ഹൗസില് വച്ചാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.

സര്‍ക്കാറിനെതിരെ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യാനായി പി.സി.ജോര്‍ജിനെ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ കേസിലെ പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി ജോര്‍ജിനെതിരെ പരാതി നല്‍കിയത്.

ഈ വര്‍ഷം ഫെബ്രുവരി 10 ന് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ആ ദിവസം ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തുകയും കടന്ന് പിടിക്കുകയും ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. ഗസ്റ്റ് ഹൗസിലെ 404-ാം നമ്പര്‍ മുറിയില്‍ വച്ചാണ് ഈ അതിക്രമം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി.ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.