അരിപ്പാറയിലേക്ക് പോയത് സുഹൃത്തുക്കൾക്കൊപ്പം അവധി ദിനം ആഘോഷിക്കാൻ; നാടിന് വിങ്ങലായി പയ്യോളി കോട്ടയ്ക്കലിലെ സൽസബിലിന്റെ വിയോഗം


പയ്യോളി: സുഹൃത്തുക്കള്‍ക്കൊപ്പം അവധി ദിനം ആഘോഷിക്കാന്‍ പോയതായിരുന്നു സല്‍സബില്‍. എന്നാല്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ അവനെ കാത്തിരുന്നത് മരണത്തിന്റെ കയമാണ്. പയ്യോളി കോട്ടയ്ക്കല്‍ ഉതിരുമ്മല്‍ റഫ മന്‍സിലില്‍ സൈനുദ്ദീന്റെ മകന്‍ സല്‍സബില്‍ ആണ് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചത്.

 

സല്‍സബില്‍ ഉള്‍പ്പെടെ കോട്ടക്കല്‍ സ്വദേശികളായ ആറുപേരടങ്ങുന്ന സംഘമാണ് വിനോദയാത്രയ്ക്കായി തുഷാരഗിരിക്ക് പോയത്. അവിടെ നിന്ന് മടങ്ങുന്ന വഴി അരിപ്പാറയിലെത്തി. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയില്‍ സല്‍സബില്‍ പാറയില്‍ തെന്നി വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പതിനെട്ടുകാരനായ സല്‍സബിലിന്റെ പെട്ടന്നുള്ള വിയോഗം കുടുംബക്കാര്‍ക്കൊപ്പം നാട്ടുകാരും ഞെട്ടലോടെയാണ് കേട്ടത്. എല്ലാവരോടും ചിരിച്ച് കളിച്ച് സംസാരിക്കുന്ന പ്രകൃതക്കാരനായ സല്‍സബില്‍ ഇനി തിരിച്ചു വരില്ലെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

സ്‌പോര്‍ട്‌സിനോട് ഏറെ താത്പര്യമുള്ള വ്യക്തിയാണ് സല്‍സബീല്‍. ഡിസ്‌കസ് ത്രോയില്‍ സംസ്ഥാന തലം വരെ മത്സരിക്കുകയം ചെയ്തിട്ടുണ്ട്. തന്റെ സ്വപ്‌നങ്ങള്‍ ഒരോന്നായി സാധിക്കുന്നതിനിടയിലാണ് മരണം അവനെ കവര്‍ന്നെടുത്തത്. ഹസീനയാണ് ഉമ്മ. സല്‍മാന്‍, നഷ്മ അഫ്രീന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സല്‍സബീല്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രത്രിയിലെ മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.