ആക്രമിച്ചത് കാറിലും ബൈക്കിലുമായി എത്തിയ സംഘം, തട്ടിയെടുത്ത ഇന്നോവ കാര്‍ മുചുകുന്ന് കൊയിലോത്തുംപടിയിൽ എത്തിച്ച ശേഷം ഉപേക്ഷിച്ച് രക്ഷപ്പെട്ടു; പയ്യോളിയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം, പൊലീസ് മണ്ണാര്‍ക്കാട്ടേക്ക്


പയ്യോളി: ഇന്ന് പുലര്‍ച്ചെ പയ്യോളിയില്‍ നിന്ന് ഇന്നോവ കാര്‍ യാത്രക്കാരെ ഉള്‍പ്പെടെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അന്വേഷണത്തിനായി പയ്യോളി പൊലീസ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടേക്ക്. അക്രമിസംഘം എത്തിയ വാഹനം മണ്ണാര്‍ക്കാട് രജിസ്‌ട്രേഷനിലുള്ളതാണ് എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് മണ്ണാര്‍ക്കാട്ടേക്ക് തിരിച്ചത്. ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഒരു ബ്ലൂടൂത്ത് ഉപകരണം ലഭിച്ചിട്ടുണ്ട്. ഇത് പിന്തുടര്‍ന്ന കൊയിലാണ്ടി പൊലീസ് താമരശ്ശേരി പരപ്പന്‍പൊയിലില്‍ അന്വേഷണം നടത്തി.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം സംഭവമുണ്ടായത്. കമലപ്പുറത്ത് നിന്ന് കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലേക്ക് പോകുകയായിരുന്ന മലപ്പുറം സ്വദേശി ഗഫൂറിന്റെ KL-65-R-6999 നമ്പറിലുള്ള ഇന്നോവ കാറിന്റെ ഡ്രൈവറായ വിഷ്ണുവാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണോ എന്നാണ് സംശയിക്കുന്നത്.

ഹ്യുണ്ടായി ഇയോണ്‍ പോലെയുള്ള മണ്ണാര്‍ക്കാട് രജിസ്‌ട്രേഷന്‍ കാറിലും ഒരു ബൈക്കിലുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇന്നോവ കാറിനെ തടഞ്ഞുനിര്‍ത്തിയ സംഘം ഡ്രൈവറുടെ ഭാഗത്തെ ചില്ല് തകര്‍ത്ത ശേഷം വിഷ്ണുവിനെ ലോഹം കൊണ്ടുള്ള ആയുധം കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയും പുറത്തേക്ക് വലിച്ചിടുകയുമായിരുന്നു. തോക്ക് കൊണ്ടാണ് ആക്രമിച്ചതാണ് എന്നാണ് കരുതുന്നത്.

ഇതിന് ശേഷം യാത്രക്കാരെ ഉള്‍പ്പെടെ ഇന്നോവ കാര്‍ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വാഹന ഉടമ ഗഫൂര്‍, കോഴിക്കോട്ടെ വ്യാപാരിയായ അശോകന്‍, ഗഫൂറിന്റെ ജോലിക്കാരെന്ന് പറയുന്ന കൃഷ്ണന്‍, ഷാജി എന്നിവരാണ് വിഷ്ണുവിന് പുറമെ ഇന്നോവയില്‍ ഉണ്ടായിരുന്നത്.

വിഷ്ണുവിനെ പയ്യോളിയിലെ ദേശീയപാതയില്‍ ഉപേക്ഷിച്ച ശേഷം നാല് യാത്രക്കാരെ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോയ ഇന്നോവ കാര്‍ മുചുകുന്നിലെ കൊയിലോത്തുംപടിയില്‍ എത്തിച്ചു. തുടര്‍ന്ന് കാര്‍ വിശദമായി പരിശോധിച്ച ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. ഇന്നോവയിലുണ്ടായിരുന്നവര്‍ പിന്നീട് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരയൊലിപ്പിച്ച് പയ്യോളിയിലെ ദേശീയപാതയോരത്ത് നിന്ന വിഷ്ണുവിനെ കണ്ണൂരിലേക്ക് കല്ലെടുക്കാനായി പോവുകയായിരുന്ന ലോറിയുടെ ഡ്രൈവറാണ് പയ്യോളി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിന്നീട് പൊലീസ് ഇയാളെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. നാല് തുന്നലാണ് വിഷ്ണുവിന്റെ തലയിലുള്ളത്.