നേരെ ചവിട്ടുന്നത് ചെളിവെള്ളത്തിലേക്ക്, റോഡിൽ കുഴികൾ; കൊയിലാണ്ടി പഴയ ബസ്റ്റാന്റിന് മുൻവശത്തെ ദേശീയപാത പൊട്ടിപ്പൊളിഞ്ഞ നിലയിൽ


കൊയിലാണ്ടി: ​ഗതാ​ഗതക്കുരുക്കിനാൽ ശ്വാസംമുട്ടുന്ന കൊയിലാണ്ടിയിൽ യാത്ര ദുഷ്ക്കരമാക്കി പൊട്ടിപ്പൊളിഞ്ഞ റോഡും കുഴികളും. ബസ് കയറാനായി എത്തുന്നവരും ഇരുചക്ര വാഹനക്കാരുമാണ് പഴയ ബസ്റ്റാന്റിന് മുന്നിലെ ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ബുദ്ധിമുട്ടിലായത്. മഴക്കാലമായതോടെ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴികളുള്ളത് മനസിലാക്കാൻ സാധിക്കാതെ വാഹനങ്ങൾ അപകടത്തിൽപെടുന്ന സാഹചര്യവുമുണ്ടെന്ന് യാത്രക്കാർ പറയുന്നു.

കണ്ണൂർ, തലശ്ശേരി, വടകര ഭാ​ഗങ്ങളിലേക്കുള്ള ബസുകളാണ് പഴയ ബസ് സ്റ്റാന്റിന് മുൻവശമുള്ള സ്റ്റോപ്പിൽ നിർത്തുന്നത്. ദിനംപ്രതി നിരവധി യാത്രക്കാരാണ് ബസ് കയറാനായി ഇവിടെ എത്തുന്നത്. ഇതിനുസമീപമായി നഗരസഭ സ്ഥാപിച്ച ചെറിയ ബസ് കാത്തിരിപ്പു കേന്ദ്രമുണ്ട്. മുൻവശത്ത് റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ചെളിവെള്ളത്തിൽ ചവിട്ടാതെ യാത്രക്കാർക്ക് ബസ് കയറാനും പറ്റുന്നില്ല. ദേശീയപാതയിലൂടെ വാഹനങ്ങൾ വേ​ഗത്തിൽ കടന്നുപോകുമ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുന്നവരുടെ ദേഹത്ത് വെള്ളവും തെറിക്കാറുണ്ട്.

ദേശീയപാതയിലെ പല ഭാ​ഗങ്ങളിലും ഇത്തരത്തിൽ കുഴികളുണ്ട്. പല ഇടങ്ങളിലും കുഴികൾ അടച്ചു കഴിഞ്ഞങ്കിലും കൊയിലാണ്ടി നഗരത്തിലെ പ്രാധന ഇടത്തെ കുഴികൾ അടക്കാത്തതിൽ വാഹനയാത്രക്കാർക്കും നാട്ടുകാർക്കും പ്രതിഷേധമുണ്ട്. പ്രശ്നത്തിൽ ദേശീപാതാ അധികൃതരും പൊതുമരാമത്തും ഇടപടണമെന്നും ആവശ്യമുയരുന്നു.

Summary: Pathetic condition of national highway at Koyilandy