ഓപ്പറേഷൻ ആ​ഗിലൂടെ പയ്യോളി പോലീസ് പിടികൂടിയത് 14 ​ഗുണ്ടകളെ; പിടിയിലായവർ സ്ഥിരം കുറ്റവാളികൾ


പയ്യോളി: ഓപ്പറേഷൻ ആ​ഗിലൂടെ പൊലീസ് നടത്തിയ പരിശോധനയിൽ പയ്യോളിയിൽ പിടിയിലായത് 14 പേർ. ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളുമടക്കമുള്ളവരാണ് കസ്റ്റഡിയിലായത്. സംസ്ഥാന വ്യാപകമായാണ് ഓപ്പറേഷൻ ആ​ഗ് പരിശോധന നടത്തിയത്.

പയ്യോളി സ്റ്റേഷനിൽ മാത്രം 13 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 14 പേർ അറസ്റ്റിലായി. ഒരു കേസിൽ രണ്ടുപേർ പ്രതികളാണ്. അടിപിടി, മയക്കുമരുന്ന്, പീഡനം തുടങ്ങിയ കേസുകളിൽ ആവർത്തന സ്വഭാവമുള്ള കുറ്റവാളികളാണ് പിടിയിലായത്. ഇവരെ നിരീക്ഷണത്തിൽ വെക്കാനും ആവർത്തന സ്വഭാവമുള്ളവരെ കസ്റ്റഡിയിൽ എടുക്കാനും പോലീസിനെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

പയ്യോളി സി.ഐ സുഭാഷ് ബാബുവാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സംസ്ഥാന വ്യാപകമായി ഡേറ്റാ ബാങ്ക് തയ്യാറാക്കുക കൂടിയാണ് ലക്ഷ്യം. ഗുണ്ടാ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യാൻ ഡിജിപി 13ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചു.

സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ പിടിയിലായത് 2069 ​ഗുണ്ടകളാണ്. ഏറ്റവും കൂടുതൽ ഗുണ്ടളെ പിടിച്ചത് തലസ്ഥാനത്താണ്. 297 പേരെയാണ് തിരുവനന്തപുരത്ത് പിടികൂടിയത്. റൗഡി പട്ടികയിൽപ്പെട്ടവരുടെ ചിത്രങ്ങളും വിരൽ അടയാളങ്ങളും ശേഖരിച്ചു. കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.