ഒറ്റയാൻ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി; പരിക്കേറ്റ് ചികിത്സയിലായിരുന്ന മുക്കം സ്വദേശിയായ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥൻ മരിച്ചു


മുക്കം: തൃശൂര്‍ പാലപ്പിള്ളി കള്ളായിയില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥൻ മരിച്ചു. മുക്കം സ്വദേശി ഹുസൈന്‍ കല്‍പ്പൂര്‍ ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഹുസൈന്‍ ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു.

കാട്ടാനയെ തുരത്താന്‍ എത്തിച്ച കുങ്കിയാനകളുടെ സംഘത്തിലുണ്ടായിരുന്ന വ്യക്തിയാണ് ഹുസൈന്‍. വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ച് കയറ്റുന്ന സംഘത്തിലെ പ്രത്യേക പരിശീലനം നേടിയ വ്യക്തിയാണ് ഹുസൈന്‍.

സെപ്തംബര്‍ നാലിന് ഉച്ചയ്ക്കായിരുന്നു ഹുസൈനെ കാട്ടാന ആക്രമിച്ചത്. കാട്ടാനയുള്ള ഭാഗത്തേയ്ക്കു നീങ്ങുമ്പോഴായിരുന്നു ആക്രമണം. തൊട്ടടുത്ത് എത്തിയപ്പോഴാണ് ആനയെ കാണുന്നത്. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒറ്റയാന്‍ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.


Travel Special Story: ഒരു വണ്‍ഡേ ട്രിപ്പ് പോയാലോ? കൊയിലാണ്ടിയില്‍ നിന്ന് 50 കിലോമീറ്ററില്‍ താഴെ ദൂരത്തിലുള്ള മനോഹരമായ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


ആക്രമണത്തെ തുടർന്ന് വാരിയെല്ലു തകര്‍ന്ന് ശ്വാസകോശത്തില്‍ തുളഞ്ഞുക്കയറി. ശ്വാസകോശത്തിലുണ്ടായ അണുബാധയായിരുന്നു മരണകാരണം. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു ചികിത്സ. ഇന്നു പുലര്‍ച്ചെ രണ്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി. രാവിലെ മരിച്ചു. വന്യജീവികളെ തുരത്താനുള്ള വനംവകുപ്പിന്റെ ദൗത്യസംഘത്തിലെ പ്രധാനിയായിരുന്നു മുപ്പത്തിരണ്ടുകാരനായ ഹുസൈന്‍.

വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലായിരുന്നു സേവനം. മൃതദേഹം ജന്മനാടായ മുക്കത്തേയ്ക്കു കൊണ്ടുപോകും. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അനുഗമിക്കുന്നുണ്ട്. വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനാണെങ്കിലും മികച്ച സേവനം കാഴ്ചവച്ച് പേരെടുത്തയാളാണ് ഹുസൈന്‍. പാലപ്പിള്ളിയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ വയനാട്ടില്‍ നിന്നെത്തിയ ദൗത്യസംഘത്തില്‍ ഏറെ സജീവമായിരുന്നു. ഇതിനിടെയാണ്, ഒറ്റയാന്‍ ആക്രമിച്ചതും മരണത്തിനു കീഴടങ്ങിയതും.

Summary: mukkam native animal rescue team member dead during treatment on elephant attack