നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ തൂങ്ങിമരിച്ച നിലയില്‍


നാദാപുരം: ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ തൂങ്ങിമരിച്ച നിലയില്‍. 29കാരി സുബീന മുംതാസിനെയാണ് വാണിമേല്‍ നരിപ്പറ്റയിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിച്ചു. പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം വടകരയ്ക്ക് മാറ്റും.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 26നാണ് സുബീന കുട്ടികളെ കിണറ്റില്‍ എറിഞ്ഞശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. മക്കളെ കിണറ്റില്‍ എറിഞ്ഞെന്നും താന്‍ ചാടി മരിക്കുകയാണെന്നും വാണിമേലിലെ വീട്ടില്‍ അറിയിച്ചശേഷമായിരുന്നു സുബീനയും കിണറ്റിലേക്ക് ചാടിയത്.

തുടര്‍ന്ന് നാട്ടുകാരെയെത്തിയാണ് ഇവരെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്. കുഞ്ഞുങ്ങള്‍ അപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

മൂന്നുമാസം മുമ്പാണ് കേസില്‍ സുബീനയ്ക്ക് ജാമ്യം ലഭിച്ചത്. മക്കളെ കൊലപ്പെടുത്തിയെന്ന കേസില്‍ നാദാപുരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണ് സുബീനയുടെ ആത്മഹത്യ.