കൊയിലാണ്ടിയിലേക്ക് കൂടുതല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വരും; ഹോട്ടലുകളിലെ പരിശോധനകളടക്കം ഇനി ഊര്‍ജ്ജിതമാവും


കോഴിക്കോട്: കൊയിലാണ്ടി, വടകര, ഫറോക്ക് തുടങ്ങി വിവിധ നഗരസഭകളിലെ ആരോഗ്യ വിഭാഗത്തില്‍ അധിക തസ്തിക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അനുമതി നല്‍കി. 17 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ അധിക തസ്തിക സൃഷ്ടിക്കാനാണ് തീരുമാനം.

ജില്ലയിൽ വടകര, കൊയിലാണ്ടി, ഫറോക്ക് നഗരസഭകൾ കൂടാതെ കൊടുവള്ളി, മുക്കം നഗരസഭകളിലെ ആരോഗ്യ വിഭാഗത്തിലും അധിക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കൊയിലാണ്ടി നഗരസഭയില്‍ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും തസ്തികയും കൊടുവള്ളി നഗരസഭയില്‍ രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ തസ്തികയും മുക്കം നഗരസഭയില്‍ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും 2 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും വടകരയില്‍ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും നാല് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും ഫറോക്കില്‍ 4 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും തസ്തികകളാണ് സൃഷ്ടിക്കപ്പെടുന്നത്.

നഗരസഭയിലെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് നടന്നു വരുന്നത്. ഹോട്ടലുകളിലും, കടകളിലും തുടർച്ചയായി പരിശോധന നടക്കുന്നുണ്ട്. ആരോഗ്യസംരക്ഷണ പരിപാടികൾക്ക് പുറമെ മാലിന്യസംസ്‌കരണ പരിപാടികളും ദുരന്തനിവാരണ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത് കൃത്യമായി നടത്താൻ ആവശ്യമായ ഉദ്യോഗസ്ഥരില്ല.

ഇതിനെ തുടർന്ന് നഗരസഭകളുടെയും ചേംബർ ഓഫ് മുന്‍സിപ്പല്‍ ചെയർമാന്റെയും ആവശ്യത്തെതുടര്‍ന്ന് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടര്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണനയിലെടുത്താണ് പുതിയ തസ്തികകള്‍ക്ക് അനുമതി നല്‍കിയത്.