തലച്ചോറില്‍ അണുബാധയുണ്ടായി കോമയില്‍ കിടന്നെങ്കിലും തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ബന്ധുക്കളും സുഹൃത്തുക്കളും, ഒടുവില്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണം; മേപ്പയ്യൂർ നെടുംമ്പൊയിലിൽ പനി ബാധിച്ച് മരിച്ച നിധീഷിന്റെ വേര്‍പാടിന്റെ വേദനയില്‍ നാട്‌


മേപ്പയ്യൂർ: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും നിധീഷ് തിരിച്ചുവരുമെന്ന പ്രതീക്ഷിയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി നിധീഷ് മടങ്ങി. നിടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷാണ് പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.

പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് നിധീഷിനെ മെയ് 26-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനിയെ തുടർന്നുണ്ടായ അണുബാധ തലച്ചോറിനെ ബാധിച്ചതോടെ കോമയിലായി. നാല് ദിവസമായി കോമയിലായിരുന്നെങ്കിലും പൂർണ്ണ ആരോ​ഗ്യവാനായി തിരികെ വരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച്ച്, നിധീഷിന്റെ വിയോ​ഗ വാർത്തയാണ് പിന്നീട് എല്ലാവരും അറിയുന്നത്.

ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ട് നൽകിയ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്ക്കാര ചടങ്ങുകൾ നാളെ രാവിലെ എട്ട് മണിക്ക് നടക്കും.