ആദിലിന് റോഡരികിലെ കാറില്‍ സുഖനിദ്ര; ആശങ്കയിലായി ഫയല്‍ഫോഴ്‌സും നാട്ടുകാരും- സംഭവം നടന്നത് പാലേരി വടക്കുമ്പാട്


കുറ്റ്യാടി: രണ്ട് മൂന്നുദിവസം തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടിയെടുത്തതിന്റെ ക്ഷീണം റോഡരികില്‍ വിശ്രമിച്ച് മാറ്റാന്‍ തീരുമാനിച്ച യുവാവ് കാരണം ബുദ്ധിമുട്ടിലായത് ഫയര്‍ഫോഴ്‌സും നാട്ടുകാരും. പാലേരി വടക്കുമ്പാട് തണലിന് സമീപത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം.


വേഗതയില്‍ വന്ന കാര്‍ പെട്ടെന്ന് നില്ക്കുകയും പിന്നെ മണിക്കൂറുകളോളം കാര്‍ അവിടെത്തന്നെ നിര്‍ത്തിയിടുകയും ചെയ്തു.സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ കാറിലുണ്ടെന്നറിഞ്ഞു. സകല ശ്രമങ്ങളും നടത്തി ആളെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. ഒരിക്കല്‍ സീറ്റിലേക്ക് മറിഞ്ഞു വീണ കക്ഷി വീണ്ടും ഉറക്കം തുടര്‍ന്നു.

ഇതോടെ സംഭവം എന്തെന്നറിയാതെ ആശങ്കയിലായ നാട്ടുകാര്‍ പോലീസിനെയും, പോലീസ് ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു.11 മണിയോടെ സര്‍വ്വവിധ സന്നാഹങ്ങളുമായി ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ഇതിനകം നിരവധി നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. കാറിന്റെ ഡോര്‍ കട്ട് ചെയ്യുന്നതിനു മുമ്പ് കാര്‍ നാട്ടുകാരും സേനാംഗങ്ങളും ശക്തമായി കുലുക്കിയപ്പോള്‍ ഉറക്കം നഷ്ടപ്പെട്ട കഥാനായകന്‍ ഡോര്‍ തുറന്ന് പുറത്തെത്തിയപ്പോള്‍ മുഖത്താകെ അതിശയഭാവമായിരുന്നു.

കൂത്താളി മൂരികുത്തിയിലെ ആദിലായിരുന്നു ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയ താരം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ അദ്ദേഹം തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഉറക്കം ഡ്രൈവിംങ്ങിനെ ബാധിക്കുമെന്നായപ്പോള്‍ മയങ്ങിയതാണെന്ന് നാട്ടുകാരോടും പൊലീസിനോടും പറഞ്ഞതോടെയാണ് രംഗം ശാന്തമായത്.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീഷിന്റെ നേതൃത്വത്തില്‍ അസി: സ്റ്റേഷന്‍ ഓഫീസര്‍മാരായ സി.കെ.മുരളീധരന്‍, പി.വിനോദ് സേനാംഗങ്ങളായ കെ.സുനില്‍, കെ.എന്‍.രതീഷ്, ഷിജു.കെ.എം , ടഗറിതിന്‍, ജട അന്‍വര്‍ സ്വാലിഹ്, ഇ.എം.പ്രശാന്ത്, സി.കെ.സ്മിതേഷ്, ഐ.ബീനീഷ് കുമാര്‍, കെ.പി.ബാലകൃഷ്ണന്‍, എന്‍.എം.രാജീവന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.