വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമവും മോഷണവും; പ്രതിക്ക് ഏഴ് വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി


കൊയിലാണ്ടി: വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമവും മോഷണവും നടത്തിയ പ്രതിക്ക് ഏഴ് വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കണ്ണൂർ പാറാട് സ്വദേശി മുക്കത്ത് വീട്ടിൽ മുഹമ്മദ് അജ്മലിനാണ് (28) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്.

2018 ൽ ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അവിടെയുള്ള വനിതയോട് ലൈംഗികാതിക്രമം നടത്തുകയും അവർ ബഹളം വച്ചപ്പോൾ വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു.

പിന്നീട് രണ്ട് ദിവസത്തിന് ശേഷം തലശ്ശേരി വച്ച് മറ്റൊരു യുവതിയുടെ മാല പിടിച്ച് പറിക്കുമ്പോഴാണ് പ്രതി പൊലീസിന്റെ പിടിയിലായത്. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ കെ അന്വേഷിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെതിൻ ഹാജരായി.