ബസ്സിന് അര്‍ജന്റീനയുടെ നിറമായതിനാല്‍ ‘ഹെഡ്’ ചെയ്ത് ചില്ല് തകര്‍ത്തു, നെയ്മര്‍ വരാതെ ഡ്രൈവറുടെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കില്ലെന്ന് വാശി; പെരിന്തല്‍മണ്ണയിലെ യുവാവിന്റെ പരാക്രമങ്ങള്‍ വൈറല്‍ (വീഡിയോ കാണാം)


പെരിന്തല്‍മണ്ണ: യുവാവിന്റെ പരാക്രമങ്ങളില്‍ അമ്പരന്ന് പെരിന്തൽമണ്ണക്കാർ. പരാക്രമങ്ങളുടെ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തിയപ്പോള്‍ വൈറലുമായി. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍ എ.ബി.സി മോട്ടോഴ്‌സിന് സമീപം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

റോഡിന്റെ ഡിവൈഡറിലാണ് യുവാവ് നിന്നിരുന്നത്. മങ്കട ഭാഗത്ത് നിന്നുള്ള ബസ് വരുന്നത് കണ്ടതോടെ ഇയാള്‍ ബസ്സിന് നേരേക്ക് ഓടിയടുത്തു. ബസ്സിന് മുന്നിലെത്തിയതോടെ യുവാവ് ഉയര്‍ന്ന് ചാടി തല കൊണ്ട് ബസ്സിന്റെ മുന്‍ ചില്ലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വന്‍ ശബ്ദത്തോടെ ചില്ല് തകരുകയും ഇടിയുടെ ആഘാതത്തില്‍ യുവാവ് ദൂരേക്ക് തെറിച്ച് വീഴുകയും ചെയ്തു.

റോഡില്‍ വീണ യുവാവ് അല്‍പ്പനേരം അവിടെ ഇരുന്നശേഷം നേരെ ബസ്സില്‍ കയറി ഡ്രൈവറുടെ സീറ്റില്‍ ഇരുന്നു. കാലുകള്‍ സ്റ്റിയറിങ്ങിന് മുകളില്‍ കയറ്റി വച്ച ശേഷമായിരുന്നു ബാക്കി പരാക്രമങ്ങള്‍.

നെയ്മറിന്റെ ആരാധകനാണെന്ന് യുവാവ് നാട്ടുകാരോട് വ്യക്തമാക്കി. ബസ്സിന് അര്‍ജന്റീനയുടെ നിറമായതിനാലാണ് ഹെഡ് ചെയ്ത് ചില്ല് തകര്‍ത്തത് എന്നും അദ്ദേഹം വിശദീകരിച്ചു. നെയ്മര്‍ എത്താതെ ഡ്രൈവറുടെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കില്ലെന്നും യുവാവ് നിലപാടെടുത്തതോടെ നാട്ടുകാര്‍ കുഴങ്ങി.

തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ അനുനയിപ്പിച്ചത്. തലയ്ക്കും കൈക്കും പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് മാതാപിതാക്കള്‍ എത്തിയ ശേഷം യുവാവിനെ കോഴിക്കോട്ടെ മാനസിക രോഗാശുപത്രിയിലേക്ക് മാറ്റി.

വീഡിയോ കാണാം: