വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കാരംസ് ക്ലബ്ബിന്റെ മറവില്‍ എം.ഡി.എം.എ വില്‍പ്പന; കക്കോടിമുക്ക് സ്വദേശി പൊലീസ് പിടിയില്‍


കോഴിക്കോട്: സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസ് പിടിയില്‍. കക്കോടി മുക്ക് സ്വദേശി കുന്നത്ത് പടിക്കല്‍ ബിനേഷ് (ബാഗു-37) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും മൂന്ന് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കാരംസ് ക്ലബ്ബിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പ്പന. സുഹൃത്തുക്കളുടെയും എം.ഡി.എം.എയ്ക്ക് അടിമപ്പെട്ട ഉപയോക്താക്കളുടെയും വാഹനങ്ങളില്‍ കറങ്ങി നടന്നായിരുന്നു കച്ചവടം. വാഹനം ദൂരെ പാര്‍ക്കു ചെയ്തശേഷം നടന്നുവന്നാണ് എം.ഡി.എം.എ കൈമാറുക. വാഹനം ഏതെന്ന് മനസിലാകാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്.

പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന മാഫിയാ തലവനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫും നടക്കാവ് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സിവില്‍ സ്റ്റേഷന് സമീപം പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയാലയത്.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 31,000 രൂപയും മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.

ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയേടത്ത്, സീനിയര്‍ സി.പി.ഒ കെ.അഖിലേഷ്, ജിനേഷ് ചൂലൂര്‍, അര്‍ജുന്‍ അജിത്ത്, നടക്കാവ് സ്റ്റേഷനിലെ എസ്.ഐമാരായ എസ്.ബി കൈലാസ് നാഥ്, ശ്രീഹരി, കിരണ്‍ ശശിധരന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മമ്പാട്, ഹരീഷ്, ഷാജിഖ് എന്നിവരാണ് അന്വേഷക സംഘത്തില്‍ ഉണ്ടായിരുന്നത്.