മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു; ചാവേറായി പൊട്ടിത്തെറിച്ചത് മലപ്പുറം സ്വദേശി എന്ന് സംശയം


മലപ്പുറം: മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഐഎസ് ഖൊറാസൻ പ്രവിശ്യയുടെ മുഖപത്രത്തിലൂടെയാണ് വിവരം പുറത്തു വിട്ടത്. കേരളത്തിൽ നിന്നുള്ള എംടെക് വിദ്യാർത്ഥിയായ നജീബ് അൽ ഹിന്ദിയാണ് കൊല്ലപ്പെട്ടതെന്നാണ് പത്രവാർത്തയിൽ വ്യക്തമാക്കിയത്. ഇരുത്തിമൂന്നു വയസ്സായിരുന്നു.

മലയാളിയായ നജീബ് കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും എവിടെ വെച്ചാണ് സംഭവമെന്നോ എന്നാണ് മരണം സംഭവിച്ചതെന്നോ വ്യക്തമല്ല. അഫ്ഗാനിസ്ഥാനിലെ ഐഎസ് വിഭാഗത്തിൽ ചേർന്ന് പ്രവർത്തിച്ച നജീബ് പാകിസ്ഥാൻ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്ത ദിവസം തന്നെയാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് വോയിസ് ഓഫ് ഖൊറാസന്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ നജീബിനെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളടക്കമുള്ളവ വ്യക്തമാക്കിയിട്ടില്ല.

എന്നാൽ ദേശിയ മാധ്യമങ്ങളിൽ നജീബ് മലപ്പുറം സ്വദേശിയാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എംടെക് വിദ്യാർത്ഥിയായിരുന്ന യുവാവിനെ അഞ്ച് വര്‍ഷം മുമ്പെയാണ് കേരളത്തിൽ നിന്ന് കാണാതെയായത്. യുദ്ധമുഖത്തു വച്ചാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് സൂചന. നജീബ് സ്വന്തം ഇഷ്ടപ്രകാരം ഐഎസിൽ ചേർന്നതാണെന്നും, ചാവേറാക്രമണത്തിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചുവെന്നും ഖൊറാസൻ പത്രത്തിലെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

2017 ഓഗസ്റ്റ് 16-നാണ് നജീബിനെ കാണാതാവുന്നത്. അഫ്ഗാനിസ്ഥാനിലെത്തിയ യുവാവ് ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇയാളുടെ ഇഷ്ടമില്ലാതിരുന്നിട്ടും ഒരു സുഹൃത്തിന്‍റെ നിര്‍ബന്ധത്തിലാണ് പാക്കിസ്ഥാന്‍ സ്വദേശിനിയെ വിവാഹം കഴിച്ചത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. വിവാഹം നടന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ യുദ്ധമുഖത്തേക്ക് പോയ നജീബ് ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിരവധിയാളുകൾ അഫ്ഗാനിസ്ഥാനിലെത്തുകയും ഐഎസ് അടക്കമുള്ള ഭീകരസംഘടനകളിൽ അംഗമാകുകയും ചെയ്തിട്ടുണ്ട്.