‘പോയി ചത്തൂടെ’ എന്നതടക്കം സജാദ് പറഞ്ഞു; മോഡല്‍ ഷഹനയുടെ മരണത്തില്‍ സജാദിനെതിരെ കുറ്റപത്രം


കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സാജിദിനെതിരെ കുറ്റപത്രം. ആത്മഹത്യ പ്രേരണ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണ സംഘം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

സജാദ് ഷഹാനയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷഹാനയുടെ ഡയറിക്കുറിപ്പുകളും തെളിവായി. മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഷഹാനയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സജാദിന്റെ പ്രവൃത്തികളാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

വഴക്കിനിടയില്‍ പോയി ചത്തൂടെ എന്നതടക്കം ക്രൂരമായ ഭാഷ സജാദ് പ്രയോഗിച്ചിരുന്നു. സജാദ് ലഹരിക്ക് അടിമയായിരുന്നു. ഇത് ഉപയോഗിക്കുന്നതിനെച്ചൊല്ലിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.

മെയ് 13നാണ് ഷഹാനയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ നിന്നും കണ്ടെത്തിയ ഷഹനയുടെ ഡയറിയിലെ കുറിപ്പുകളാണ് കേസില്‍ നിര്‍ണായക തെളിവുകളായത്.