കോഴിക്കോട്ടെ ഹോട്ടല്‍ ഉടമയുടെ കൊലപാതകം: പ്രതി ഷിബിലി പോക്‌സോ കേസില്‍ പ്രതി, പരാതിക്കാരി ഫര്‍ഹാന, കേസിന് ശേഷം സൗഹൃദം


കോഴിക്കോട്: ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ പിടിയിലായ മുന്‍ ജീവനക്കാരന്‍ ഷിബിലി പോക്‌സോ കേസിലെ പ്രതി. ഷിബിലിക്കൊപ്പം അറസ്റ്റിലായ ഫര്‍ഹാന തന്നെയാണ് ഇയാള്‍ക്കെതിരെ 2021 ല്‍ പരാതി നല്‍കിയത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഷിബിലിക്കെതിരെ ഫര്‍ഹാന പരാതി നല്‍കിയത്.

2018 ല്‍ നെന്മാറയില്‍ വഴിയരികില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരായ ഫര്‍ഹാനയും കുടുംബവും നല്‍കിയ പരാതി. അന്ന് ഫര്‍ഹാനയ്ക്ക് 13 വയസായിരുന്നു പ്രായം. 2021 ജനുവരിയില്‍ കൊടുത്ത കേസില്‍ കോടതി 14 ദിവസത്തേക്ക് ഷിബിലിയെ റിമാന്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ആലത്തൂര്‍ സബ് ജയിലിലായിരുന്നു.

അന്നത്തെ കേസിന് ശേഷമാണ് ഷിബിലിയും ഫര്‍ഹാനയും സൗഹൃദത്തിലാവുന്നത്. ഇരുവര്‍ക്കുമെതിരെ മുമ്പും പലതവണ പരാതികള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന പരാതി ഫര്‍ഹാനയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. കാറല്‍മണ്ണയിലെ ബന്ധുവീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയ ഫര്‍ഹാന സ്വര്‍ണ്ണവുമായി കടന്നുവെന്നായിരുന്നു പരാതി. സ്വര്‍ണ്ണമെടുത്തത് താനാണ് എന്ന് എഴുതി വച്ചാണ് ഫര്‍ഹാന പോയത്. അന്ന് ഷിബിലിക്കൊപ്പം ചെന്നൈയിലേക്കാണ് ഫര്‍ഹാന പോയത് എന്നാണ് വിവരം.

അതേസമയം കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ചളവറയിലെ വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം കോഴിക്കോട്ടെ ഹോട്ടലില്‍ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളില്‍ ഗഫൂറും ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.