കാര്‍ നിര്‍ത്തി ഉറങ്ങി ഉണര്‍ന്നപ്പോള്‍ ജംഷീദിനെ കാണാനില്ല; പിന്നെ കണ്ടത് റെയില്‍പാളത്തില്‍ മൃതദേഹം: കൂരാച്ചുണ്ട് സ്വദേശിയുടെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്



ബെംഗളൂരു:
ബിസിനസ് ആവശ്യത്തിനായി കര്‍ണാടകത്തിലേക്ക് പോയ ജംഷീദ് മരണപ്പെട്ടു എന്ന വാര്‍ത്തയാണ് ബന്ധുക്കളേയും സുഹൃത്തുക്കളെയും നേടിയെത്തിയത്. വാഹനത്തില്‍ കിടന്നുറങ്ങിയ ജംഷീദിനെ പിന്നെ സുഹൃത്തുക്കള്‍ കാണുന്നത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലാണ്. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

ശനിയാഴ്ചയാണ് സുഹൃത്തുക്കളായ റിയാസിനും ഷെബിനുമൊപ്പം ബെംഗളൂരുവിലേക്ക് പോയത്. പരിപാടികളെല്ലാം പൂര്‍ത്തിയാക്കി നാട്ടിലേക്ക് പോരുകയായിരുന്നു മൂവരും. യാത്രയ്ക്കിടെ രാത്രി ഉറങ്ങാനായി ഇവര്‍ മദ്ദൂരിനടുത്ത് റെയില്‍പ്പാളത്തിനുസമീപം കാര്‍ നിര്‍ത്തിയതായി പറയുന്നു. ഉണര്‍ന്നപ്പോള്‍ ജംഷിദിനെ കാറില്‍ കാണാനുണ്ടായിരുന്നില്ല.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടുത്തുള്ള റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടത്. മദ്ദൂര്‍ പോലീസ് സ്റ്റേഷന്റെ പിറകുവശത്തെ റെയില്‍വേ പാളത്തിലായിരുന്നു മൃതദേഹം. മാണ്ഡ്യ മെഡിക്കല്‍ കോളേജിലേക്കുമാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പ്രവാസിയായ ജംഷീദ് ഒന്നര മാസം മുമ്പാണ് ഒമാനില്‍ നിന്ന് അവധിയെടുത്ത് നാട്ടില്‍ വന്നത്. അടുത്ത് മടങ്ങാനിരിക്കേയാണ് മരണം. കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെയും സൗദയുടെയും മകനാണ്. സഹോദരി: മുഹ്സിന.