കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം മൂന്നിടങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും; സംസ്‌കാരം പയ്യാമ്പലം ബീച്ചിലെ ശ്മശാനത്തില്‍


കണ്ണൂര്‍: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂര്‍ ജില്ലയില്‍ മൂന്നിടങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഞായറാഴ്ച എയര്‍ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുക.

വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം തലശ്ശേരി ടൗണ്‍ഹാളിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച മുഴുവന്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.

തിങ്കളാഴ്ച രാവിലെ കോടിയേരി മാടപ്പീടികയിലെ വസതിയിലാണ് പൊതുദര്‍ശനം. രാവിലെ പത്ത് മണി വരെയാണ് ഇവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക.

തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ കണ്ണൂരിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് മൂന്ന് മണിക്കാണ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുക. നിരവധി കമ്യൂണിസ്റ്റ് നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം ബീച്ചിലെ ശ്മശാനത്തിലാണ് സംസ്‌കാരം.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. അര്‍ബുദബാധിതനായിരുന്നു.