കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി; 88 സംസ്ഥാന കമ്മിറ്റിയില്‍ പതിനാറ് പുതുമുഖങ്ങള്‍


കൊച്ചി: സി.പി.എം സംസ്ഥാന ഘടകത്തെ ഇത്തവണയും കോടിയേരി ബാലകൃഷ്ണന്‍ തന്നെ നയിക്കും. തുടര്‍ച്ചയായ മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായുന്നത്. ഇന്ന് കൊച്ചിയില്‍ സമാപിച്ച സംസ്ഥാന സമ്മേളനം സെക്രട്ടറിയായി കോടിയേരിയെ ഐകണേ്ഠ്യേന തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു. 70 കാരനായ കോടിയേരി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം കൂടിയാണ്.

88 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്. എം.എം. വര്‍ഗീസ്, എ.വി.റസ്സല്‍, ഇ.എന്‍.സുരേഷ്ബാബു, സി.വി. വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ.എ.റഹീം, വി.പി.സാനു, ഡോ. കെ.എന്‍.ഗണേഷ്, കെ.എസ്.സലീഖ, കെ.കെ.ലതിക, പി.ശശി, കെ.അനില്‍കുമാര്‍, വി.ജോയ്, ഒ.ആര്‍.കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്. 12 പേര്‍ കമ്മിറ്റിയില്‍നിന്ന് ഒഴിവായി. പി.കരുണാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ.തോമസ്, എം.എം.മണി, എം.ചന്ദ്രന്‍, കെ.അനന്ത ഗോപന്‍, ആര്‍.ഉണ്ണികൃഷ്ണപിള്ള, ജി.സുധാകരന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി.നാരായണന്‍, ജെയിംസ് മാത്യൂ എന്നിവരാണ് ഒഴിവായത്.

2015ലാണ് കോടിയേരി ആദ്യമായി സംസ്ഥാന നേതൃ പദവിയിലെത്തുന്നത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. ആ കാലയളവില്‍ എ.വിജയരാഘവനാണ് സെക്രട്ടറിയുടെ ചുമതല നിര്‍വ്വഹിച്ചത്.