വീട്ടമ്മയുടെ വേഷത്തിൽ നിന്നും തിരികെ കബഡിയിലേക്ക്; കൊയിലാണ്ടിയിലെ സിംഗപെണ്ണുങ്ങൾ ഒത്തുചേർന്നു; പാൻ ഇന്ത്യ മാസ്റ്റേർസ് കബഡി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി കേരളം


കൊയിലാണ്ടി: പന്ത്രണ്ടു വർഷത്തിന് ശേഷം കൊയിലാണ്ടിയിലെ പെൺകുട്ടികൾ ഒത്തുചേർന്നു, കബഡിയിൽ കപ്പെടുത്ത് കേരളം. ബംഗ്ലരുവിൽ നടന്ന പാൻ ഇന്ത്യ മാസ്റ്റേർസ് കബഡി ചാമ്പ്യൻഷിപ്പിലാണ് ശക്തമായ പോരാട്ടം കാഴ്ച വച്ച് കേരളം ജേതാക്കളായത്. കർണ്ണാടകയെയും, മഹാരാഷ്ട്രയെയും, തകർത്താണ് കേരളം വിജയികളായത്.

കൊയിലാണ്ടി ഗേൾസിൽ 2007 ബാച്ച് പെൺകുട്ടികൾ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണു ഒത്തു കൂടി കബഡി ടീം രൂപീകരിച്ചത്. എന്നാൽ എല്ലാവരും മുപ്പത് വയസ്സിനു മുകളിലുള്ള ഉള്ളവരായതിനാൽ പരിശീലനം നൽകാനായി ആരുമില്ലായിരുന്നു. ആ സമയത്താണ് നായകന്മാരായി പേരാമ്പ്രയിൽ നിന്ന് കോച്ചുകൾ എത്തിയത്. എം.പി ആശിഷ്, ബെൽജിത്ത് എന്നിവരാണ് ടീമിന് ശിക്ഷണം നൽകിയത്. കൊരയങ്ങാട് ക്ഷേത്ര മൈതാനിയിലായിരുന്നു അവശേകരമായ പരിശീലനം. കൃത്യമായ പരിശീലനവും പ്രോത്സാഹനവുമൊത്ത് ചേർന്നപ്പോൾ വീട്ടമ്മമ്മാരായി ഒതുങ്ങി നിന്നവരിൽ കായിക ആവേശം ഉണർത്തെഴുനേൽക്കുകയായിരുന്നു.

ക്യാപ്റ്റൻ പി.എം.രഗിതയുടെ നേതൃത്വത്തിൽ, കെ.പി.ആരതി, പി അനുഷ, വി.കെ ഗീതു, വി.കെ. മനീഷ, ജാസ്മിൻ, പി.വി അഭിന, ശിൽക്ക ബാലൻ എന്നി ടീം അംഗങ്ങളാണ് കളിച്ച് കപ്പു നേടിയത്. ക്യാപ്റ്റൻ പി.വി രഗിത, കഴിഞ്ഞ സീനിയർ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഹരിയാനയിൽ വച്ചു നടന്ന നാഷണൽ മീറ്റിൽ പങ്കെടുക്കുകയായിരുന്നു. കോഴിക്കോടിനെ പ്രധിനിധികരിച്ച് നടന്ന സ്റ്റേറ്റ് ഒളിബിക്ക് കബഡിയിലും മൂന്നാം സ്ഥാനം നേടിയിരുന്നു.

അടുത്ത ആഴ്ച തിരുവനന്തപുരത്ത് വച്ചു നടക്കുന്ന നാലാമത് ഗെയിംസിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ടീം അംഗങ്ങൾ. ഇവർക്ക് ടൂർണ്ണമെൻ്റുകളിൽ പങ്കെടുക്കാൻ ക്ലബ്ബ് ഇല്ലാത്തതിനാൽ മൽസരത്തിൽ പങ്കെടുക്കാൻ ഏറെ പ്രയാസമുള്ളതായി അംഗങ്ങൾ പറഞ്ഞു. ഇവരെ സഹായിക്കാൻ കായിക ക്ലബ്ബുകൾ രംഗത്ത് വരണമെന്നാണ് അപേക്ഷയും മുന്നോട്ടുവെച്ചു.