ബുദ്ധിശാലിയായ നരി – കഥാനേരം 4 | കഥ കേള്‍ക്കൂ…


പണ്ട് ഒരു കാട്ടിൽ ബുദ്ധിശാലിയായ നരിയുണ്ടായിരുന്നു. ഒരു ദിവസം അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്നപ്പോൾ നരി ഒരാനയുടെ ശരീരം കണ്ടു. ആനമാംസം തിന്നാനുള്ള ആർത്തിയോടെ നരി ആനയുടെ ഉടലിനരികിൽ ചെന്ന് പല്ലുകൾ കൊണ്ട് കടിച്ചു തിന്നാൻ ശ്രമിച്ചു. എന്നാൽ ആനയുടെ തോൾ വളരെ കട്ടിയുള്ളതായിരുന്നു. നരി തന്റെ പല്ലുകളാൽ ആവുന്നത്ര കടിച്ചിട്ടും മാംസം കിട്ടിയില്ല. വിഷമിച്ചു പോയ നരി ആനയുടെ അടുത്തിരുന്ന് എന്ത് ചെയ്യാം എന്നാലോചിച്ചു.

ഒരു സിംഹം ആ വഴി വരുന്നത് നരി കണ്ടു.ആ

സിംഹത്തിന്റെ അടുക്കൽ നരി വളരെ ഭവ്യതയോടെ പറഞ്ഞു. “രാജാവേ , ഞാൻ നിങ്ങൾക്കുവേണ്ടിയാണ് ചത്തു പോയ ആനയുടെ ഉടലിനു കാവലിരിക്കുന്നത്. ദയവായി അങ്ങിതു ഭക്ഷിച്ചാലും.” സിംഹം ഗർജിച്ചു . “ഞാൻ മറ്റു മൃഗങ്ങളാൽ കൊല്ലപ്പെട്ട ഇരയെ ഭക്ഷിക്കാറില്ല. നിനക്കീ കാര്യം അറിയാമെന്നു കരുതുന്നു. വഴി മാറി നില്ക്കൂ…” ഇങ്ങനെ പറഞ്ഞു സിംഹം പോയി.

സിംഹം ചത്തു പോയ ആനയുടെ ഉടൽ തിന്നാതെ പോയതിൽ നരിക്കു സന്തോഷമായി. എങ്കിലും ആനയുടെ തോല് പിളർന്ന് മാംസം എങ്ങനെ ഭക്ഷിക്കും എന്നു ചിന്തിച്ചു. അങ്ങനെയിരിക്കെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു പുലി ഗർജിച്ചു കൊണ്ട് വന്നു. ഇത് അപായം എന്ന് കരുതിയ നരി ഈ പുലി തീർച്ചയായും ആനയുടെ മാംസം തിന്നാൻ തയ്യാറായിരിക്കുമെന്നു കരുതി പുലി അടുത്തു വന്നപ്പോൾ നരി വേഗം

പറഞ്ഞു. “സിംഹരാജാവിന്റെ വേട്ടമൃഗത്തിനാണ് ഞാൻ കാവൽ നിൽക്കുന്നത്. അവൻ കുളിക്കാൻ പോയിരിക്കുകയാണ്. അവൻ പോകുന്നതിനു മുൻപ് പറഞ്ഞു. ഏതെങ്കിലും പുലി ഇവിടെ വന്നാൽ എന്റെ അടുത്തു പറയൂ . ഈ കാട്ടിലുള്ള പുലികളെയെല്ലാം കൊല്ലാൻ ഞാൻ ശപഥം ചെയ്തിട്ടുണ്ടെന്ന് . അതുകൊണ്ട് നീ വേഗം പോയ്‌ക്കോ.” ഇതു കേട്ട പുലി പേടിച്ചോടിപ്പോയി.

കുറച്ചു നേരത്തിനു ശേഷം ഒരു പുള്ളിപ്പുലി അതു വഴി വന്നു. ബുദ്ധിശാലിയായ നരിക്കറിയാമായിരുന്നു പുള്ളിപ്പുലിയുടെ കൂർമയുള്ള പല്ലുകൾ തന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന്. അതുകൊണ്ട് നരി പുള്ളിപ്പുലിയെ ഒരു ചെറുപുഞ്ചിരിയോടെ വരവേറ്റു. “ആ വരൂ സ്നേഹിതാ, വരൂ, കുറേക്കാലമായല്ലോ കണ്ടിട്ട്. നീ എന്താ വിശപ്പുകൊണ്ട് വാടിപ്പോയല്ലോ. ഈ ചത്തുപോയ ആനയുടെ ശരീരത്തിൽ നിന്ന് കുറച്ചു മാംസം നീ തിന്ന്. സിംഹത്തിനായി ഞാനിതിന് കവലിരിക്കുകയാണ്. സിംഹം കുളിക്കാൻ പോയതാണ്. പേടിക്കേണ്ട , ആ …”

“അയ്യയ്യോ ! ഞാനെങ്ങനെ സിംഹത്തിന്റെ ഇരയെ തിന്നുക. സിംഹം കാണുകയാണെങ്കിൽ എന്നെ കൊല്ലില്ലേ? ” “അതു വിചാരിച്ചു നീ വിഷമിക്കേണ്ട ഞാൻ ജാഗ്രതയായി കാത്തിരുന്നോളാം. സിംഹം വരുമ്പോൾ ശബ്ദമുണ്ടാക്കാം .അപ്പോൾ നീ ഓടി പൊക്കോ.” വിശപ്പു കൊണ്ട് വാടിയ പുള്ളിപ്പുലി അതു സമ്മതിച്ചു. നാരിയുടെ ഈ സന്ദർഭത്തിനു നന്ദി പറഞ്ഞു. പുള്ളിപ്പുലി ആനയുടെ ചർമ്മം കടിച്ചുകീറാൻ തുടങ്ങി.നരിയും അതു ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു. നരി ശബ്ദമുണ്ടാക്കി. “ആ .. സിംഹം വരുന്നുണ്ട്. ഓടിക്കോ! ” അടുത്ത നിമിഷത്തിൽ പുള്ളിപ്പുലി അവിടുന്ന് ഒറ്റ ഓട്ടം. നരിക്കു സന്തോഷമായി. ചിരിച്ചുകൊണ്ട് നല്ല രുചിയുള്ള ഭക്ഷണം ഒറ്റയ്ക്ക് തിന്നു.