ആരോപണം നേരിടുന്ന നന്തി ശ്രീശൈലം കുന്നിന് സമീപമുള്ള വഗാഡ് ലേബര്‍ ക്യാമ്പ് കാനത്തിൽ ജമീല എം.എൽ.എ സന്ദർശിച്ചു; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ജനങ്ങൾക്ക് എം.എൽ.എയുടെ ഉറപ്പ്


കൊയിലാണ്ടി: സമീപ പ്രദേശത്തിനാകെ ഭീഷണിയാണെന്ന ആരോപണം നേരിടുന്ന നന്തി ശ്രീശൈലം കുന്നിന് സമീപമുള്ള വാഗാഡ് പ്ലാന്റും തൊഴിലാളികളുടെ ക്യാമ്പും പ്രദേശത്തെ മലിനമായ കിണറുകളും കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല സന്ദർശിച്ചു. സന്ദർശനത്തിന് ശേഷം കമ്പനിയുടെ പി.ആർ.ഒയുമായി സംസാരിച്ച എം.എൽ.എ ശാസ്ത്രീയമായ രീതിയിൽ സെപ്റ്റിക് ടാങ്കുകൾ അടിയന്തിരമായി നിർമ്മിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി. കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന വീടുകളിലേക്ക് പഞ്ചായത്ത് കുടിവെള്ളം എത്തിക്കുമെന്നും പ്രദേശവാസികൾക്ക് എം.എൽ.എ ഉറപ്പു നൽകി. ബ്ലോക്ക് മെമ്പർ കെ. ജീവാനന്ദൻ, സി.പി.എം പയ്യോളി ഏരിയാ കമ്മറ്റി അംഗം ഷൈജു എന്നിവരും സി.പി.എം പ്രവർത്തകരും നാട്ടുകാരും എം.എൽ.എയോട് കാര്യങ്ങൾ വിശദീകരിച്ചു.

ക്യാമ്പിന് സമീപത്തുള്ള വീടുകളിലെ വെള്ളം മലിനമാവുകയും ദുര്‍ദന്ധം വമിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായതോടെയാണ് നാട്ടുകാർ ക്യാമ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൂടാതെ ക്യാമ്പിന്റെ ചുറ്റുമതിലിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയും ചെയ്തിരുന്നു. ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് നാട്ടുകാർ പ്രക്ഷോഭം നടത്തിയത്.

ശ്രീശൈലം കുന്നില്‍ ലേബര്‍ ക്യാമ്പ് പ്രര്‍ത്തനമാരംഭിച്ചതോടെ ക്യാമ്പിന് സമീപത്തെ വീട്ടിലുള്ളവര്‍ക്ക് കിണറില്‍ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കുടിവെള്ളം മുട്ടിയ അവസ്ഥയാണ്. കിണര്‍വെള്ളത്തിന് കടുത്ത ദുര്‍ഗന്ധവും വെള്ളത്തിന് മുകളില്‍ എണ്ണപോലെയുളള ആവരണവും കണ്ടതോടെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണിവര്‍. ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് പ്രദേശത്തെ ജലസ്രോതസ്സുകളില്‍ മാറ്റം വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ക്യാമ്പിന് സമീപത്തെ ഒരു വീട്ടിലെ കിണര്‍ വെള്ളത്തിനാണ് ആദ്യം ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ആ വീട്ടിലുള്ളവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തതിനു പിന്നാലെ പ്രദേശത്തെ മറ്റു കിണറുകളിലും സമാനമായ രീതിയില്‍ ദുര്‍ഗന്ധം അനുഭപ്പെട്ട് തുടങ്ങി. ആദ്യദിവസങ്ങളില്‍ വെള്ളത്തിന് നിറംമാറ്റമൊന്നുമുണ്ടായിരുന്നില്ല ദുര്‍ഗന്ധം മാത്രമാണുണ്ടായതെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

എന്നാല്‍ പിന്നീട് വെളളത്തിനു മുകളില്‍ എണ്ണയുടേത് പോലുള്ള പാടകള്‍ പ്രത്യക്ഷപ്പെടാനും നിറം മാറാനും തുടങ്ങിയെന്നും ഇവര്‍ പറയുന്നു. നിലവില്‍ പ്രദേശത്തെ ഏഴോളം വീടുകളിലുള്ളവര്‍ക്ക് കിണര്‍വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ശ്രീശൈലം കുന്ന് നിരത്തി വഗാഡ് ഇന്‍ഫ്ര കമ്പനി അവരുടെ പ്ലാന്റ് നിര്‍മ്മിക്കുകയും കമ്പനിയിലെ ജീവനക്കാര്‍ക്ക് താമസിക്കാനായി ക്യാമ്പുകള്‍ സജ്ജീകരിച്ചതോടെയാണ് പ്രദേശത്ത് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് ജനകീയ കമ്മിറ്റി കണ്‍വീന്‍ എന്‍.കെ കുഞ്ഞിരാമന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞിരുന്നു.

കുന്ന് നിരത്തിയാണ് ഇവര്‍ ക്യാമ്പ് പ്രവര്‍ത്തപ്പിക്കുന്നത്. കുന്ന് നിരത്തിയ മണ്ണ് കൊണ്ടിട്ടതിന് സമീപത്തുള്ള ചുറ്റുമതിലിന്റെ ചിലഭാഗങ്ങള്‍ അടര്‍ന്ന് വീണിരുന്നു. ജനങ്ങള്‍ കടന്നുപോകുന്ന ഭാഗമാണിത്. യാതൊരു സുരക്ഷ മുന്‍കരുതലുകളും ഇവര്‍ ഇവിടെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വെള്ളത്തിന്റെ പരിശോധന റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.