മുഖം മാറാനൊരുങ്ങി മുചുകുന്ന്; കടുക്കുഴി ചിറ നവീകരണ പദ്ധതിക്ക് ഇന്ന് ആരംഭം; നടപ്പിലാക്കുന്നത് അഞ്ചുകോടി രൂപയുടെ പദ്ധതി


മൂടാടി: മുഖം മാറാനൊരുങ്ങി മുചുകുന്ന്. കടുക്കുഴി ചിറ നവീകരണ പദ്ധതിക്ക് ഇന്ന് ആരംഭം. ഇന്ന് രാവിലെ പത്ത് മണിക്ക് കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. അഞ്ച് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ജലാശയമാണ് കടുക്കുഴി ചിറ.

കഴുക്കുഴി ചിറ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. കേരള ലാന്റ് ഡവലപ്പ്‌മെന്റ് ബോര്‍ഡാണ് ഇതിന്റെ എസ്റ്റിമേറ്റും മറ്റ് കാര്യങ്ങളുമെല്ലാം ചെയ്യുന്നത്. കാസര്‍കോട് സ്വദേശിയായ മാഹിന്‍ ആണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

മൂടാടി പഞ്ചായത്തിലെ ഏറ്റവും വലിയ ജലാശയമാണ് കടുക്കുഴി ചിറ. പണ്ടുകാലത്ത് വലിയ തോതില്‍ കളിമണ്‍ എടുത്തതിന്റെ ഭാഗമായി രൂപപ്പെട്ട കുഴിയാണ് കടുക്കുഴി ചിറ. കൃഷിയ്ക്കും മറ്റും ഈ വെള്ളം വലിയ തോതില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പായലും മറ്റും വളര്‍ന്ന് ജലം ഉപയോഗശൂന്യമായി.

സി.പി.എമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുകുളങ്ങല്‍ ശുചീകരിക്കുന്ന പദ്ധതിയുണ്ടായിരുന്നു. മൂടാടി പഞ്ചായത്തില്‍ നിന്നും അതിനായി ഈ കുളം തെരഞ്ഞെടുക്കുകയും നാട്ടുകാരുടെ പിന്തുണയോടെ ഈ കുളം ശുചീകരിക്കുകയും ചെയ്തിരുന്നു. എം. ദാസന്‍ എം.എല്‍.എ ആയിരിക്കെയായിരുന്നു ഇത്. അന്ന് ഈ കുളം നവീകരണത്തിനായി ഫണ്ട് അനുവദിച്ചു കിട്ടുന്നതിനുള്ള ശ്രമം നടത്തുമെന്ന് എം.എല്‍.എ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ പദ്ധതി വന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കടുക്കുഴി ചിറ നവീകരിക്കുന്നതോടെ ആ പ്രദേശത്തെ കുടിവെള്ളം പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളം സംഭരിക്കാനും കഴിയും. ഇതിനടുത്തുള്ള നെല്‍വയലുകളില്‍ കൃഷിയ്ക്കായി ഈ വെള്ളം ഉപയോഗപ്പെടുത്താന്‍ കഴിയും. സമീപത്ത് പച്ചക്കറി കൃഷിയും ചെയ്യാന്‍ കഴിയും.

കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനും ഈ കുളം ഉപയോഗപ്പെടുത്താന്‍ കഴിയും. കുളത്തിനുചുറ്റും നടപ്പാതയും ഒരുക്കുന്നുണ്ട്. ഇവിടെ ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യവുമൊരുക്കും. കൂടാതെ സമീപത്ത് കുട്ടികൾക്കുവേണ്ടി പാർക്ക് ഒരുക്കാനും ഗ്രാമപ്പഞ്ചായത്തിനു പദ്ധതിയുണ്ട്.