അപകടം നടന്നത് ശനിയാഴ്ച അര്‍ധരാത്രിയോടെ, മൃതദേഹം കിടന്നത് കുറ്റിപ്പുല്ലുകള്‍ക്കിടയില്‍; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച കടലൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി നൗഷാദിന്റെ മരണത്തിൽ വിറങ്ങലിച്ച് നാട്


പയ്യോളി: ഒന്നാം ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നൗഷാദിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാടാകെ. ഇന്നലെ അര്‍ധരാത്രിയോടെയാണ് നൗഷാദിന് അപകടമുണ്ടായത്. നൗഷാദിനെ ഇന്ന് രാവിലെ റെയില്‍പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നാല്‍പ്പത്തിയഞ്ചുകാരനാണ് കടലൂര്‍ കോടിക്കല്‍ കുന്നുമ്മല്‍ത്താഴ നടുക്കായംകുളം നൗഷാദ്. മത്സ്യത്തൊഴിലാളിയായിരുന്ന നൗഷാദിന്റെ മരണം അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

പയ്യോളി ഒന്നാം ഗേറ്റില്‍ നിന്ന് 150 മീറ്ററോളം മാറി കുറ്റിപ്പുല്ലുകള്‍ക്കിടയിലാണ് മൃതദേഹം കിടന്നിരുന്നത്. പയ്യോളി പൊലീസ് സ്ഥലത്തെത്തിയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

പരേതനായ മമ്മുവിന്റെയും കുഞ്ഞായിഷയുടെയും മകനാണ് നൗഷാദ്. റഹീമയാണ് ഭാര്യ. മക്കള്‍: വാസിം, വാഹിദ്, സല്‍മാന്‍ ഫാരിസ്. സഹോദരങ്ങള്‍: റഷീദ്, ഹാരിസ്, ജമീല, സുബൈദ.