ഇത് കണ്ണന്റെ സ്വന്തം ജസ്‌ന; വിഷുദിനത്തിൽ ഗുരുവായൂരപ്പന് കൈനീട്ടവുമായി കൊയിലാണ്ടിക്കാരി എത്തി


വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: വിഷുദിനത്തിൽ ഗുരുവായൂരപ്പന് കൈനീട്ടവുമായി കൊയിലാണ്ടി സ്വദേശി ജസ്‌ന സലിം എത്തി. താൻ വരച്ച ഉണ്ണിക്കണ്ണന്റെചിത്രവുമായി. ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ മാത്രമാണ് ജസ്‌ന വരയ്ക്കുന്നത്. ഇതുവരെ അറൂനൂറിലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

വെണ്ണയുണ്ണുന്ന ഉണ്ണിക്കണ്ണനാണ് ജസ്‌നയുടെ വരകളിൽ ഇപ്പോൾ തെളിയുന്നത്. ഇസ്ലാം മത വിശ്വാസിയായ ജസ്‌ന സലീം കഴിഞ്ഞ എട്ടു വർഷങ്ങളായി ഗുരുവായൂരിലെത്തി കണ്ണന്റെ ചിത്രം സമർപ്പിക്കാറുണ്ട്. ശ്രീകൃഷ്ണ ജയന്തിക്കും വിഷുമിനാണ് ഗുരുവായൂരിലെത്തുന്നത്.

കൗതുകത്തിന്റെ പുറത്താണ് ജസ്‌ന ശ്രീകൃഷ്ണന്റെ ചിത്രം വരക്കാന്‍ ആരംഭിച്ചത്. കുഞ്ഞുനാള്‍ മുതല്‍ വീട്ടുകാര്‍ കണ്ണാ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ അന്നൊന്നും കണ്ണനെ കുറിച്ച് ഒരു അറിവോ എന്തിനേറെ കണ്ണനെ കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല. പിന്നീട് കല്യാണത്തിന് ശേഷം ഭര്‍ത്താവ് സലീമാണ് കണ്ണനെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കാട്ടി തന്നത്. കണ്ടപ്പോള്‍ തന്നെ കണ്ണനോട് ഇഷ്ടം തോന്നിയെങ്കിലും ആ ഇഷ്ടം മനസില്‍ തന്നെ സൂക്ഷിച്ചു. പിന്നീട് വീട്ടിലെ ഒരു പേപ്പറില്‍ ശ്രീകൃഷ്ണന്റെ ഫോട്ടോ കണ്ടു ആ ഫോട്ടോയാണ് ജസ്‌ന ആദ്യമായി വരച്ചത്. അത് ഒരാൾക്ക് സമ്മാനമായി കൊടുക്കുകയും ചെയ്തു. ആ വ്യക്തിയുടെ കുടുംബത്തിന് അതിനു ശേഷം അനുഗ്രഹമാണെന്നു അവർ പറയുന്നു. അതിനെ തുടർന്ന് നിരവധി ഓർഡറുകൾ വരുകയായിരുന്നു. ജസ്‌ന കൂട്ടി ചേർത്തു.

ഒരു ഇസ്ലാം മത വിശ്വാസിയായ യുവതി ശ്രീകൃഷ്ണന്റെ ചിത്രം വരയ്ക്കുന്ന കൗതുകത്തോടൊപ്പം തന്നെ ജസ്ന വരച്ച ചിത്രം വാങ്ങുന്നവര്‍ക്ക് തങ്ങളുടെ ആ​ഗ്രഹങ്ങള്‍ നടക്കുന്ന അനുഭവം കൂടി ഉണ്ടായതോടെ ജസ്നയുടെ കൃഷ്ണ ചിത്രങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറുകയായിരുന്നു.

അഞ്ഞൂറിലധികം കൃഷ്ണ ചിത്രങ്ങള്‍ ജസ്‌ന വരച്ചുവെങ്കിലും ജസ്‌നക്ക് അപ്പോഴൊന്നും കൃഷ്ണനെ കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പത്തനതിട്ടയിലെ പന്തളം ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൃഷ്ണനെയാണ് ജസ്‌ന കണ്ടത്. ഒരു ശ്രീകൃഷ്ണ വിഗ്രഹം ആദ്യമായാണ് ജസ്‌ന കാണുന്നത്. ആ ക്ഷേത്രത്തില്‍ ജസ്‌ന വരച്ച ഒരു സമര്‍പ്പിക്കുകയും ചെയ്തു. കണ്ണന്‍ വെണ്ണയുണ്ണുന്ന ചിത്രമാണ് ഉളനാട് ക്ഷേത്രത്തില്‍ ജസ്‌ന സമര്‍പ്പിച്ചത്.

ഇപ്പോൾ ജസ്‌നയുടെ ശ്രീകൃഷ്ണചിത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ക്യാൻവാസിലും ഗ്ലാസിലുമൊക്കെയാണ് ജസ്‌നയുടെ വര. അക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റിംഗ് ഉപയോഗിച്ചാണ് വരയ്ക്കുന്നത്. ചിത്രം വരച്ചുനൽകുന്നതിലൂടെ ജസ്നയ്ക്കു വരുമാനവും ലഭിക്കുന്നുണ്ട്. കലയെ മതവുമായി ബന്ധപ്പെടുത്തരുതെന്നാണ് നിലപാടിലാണ് ജസ്‌ന.