‘നഷ്ടപ്പെട്ടത് കുവൈറ്റ് ഇന്ത്യന്‍ സമൂഹത്തിലെ പ്രിയപ്പെട്ട അംഗത്തെ’; ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍


കൊയിലാണ്ടി: അന്തരിച്ച ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്.

ഗഫൂര്‍ മൂടാടിയുടെ മരണത്തില്‍ താന്‍ അതിയായി ദുഃഖിക്കുന്നുവെന്നും കുവൈറ്റ് ഇന്ത്യന്‍ സമൂഹത്തിലെ പ്രിയപ്പെട്ട അംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ഗഫൂര്‍ മൂടാടിയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. ദുഃഖം നിറഞ്ഞ ഈ സമയത്ത് തന്റെ പ്രാര്‍ത്ഥന അവര്‍ക്കൊപ്പമുണ്ട്.

ദുഖം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കണേയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പറഞ്ഞാണ് സിബി ജോര്‍ജ് അുനുശോചനക്കുറിപ്പ് അവസാനിപ്പിച്ചത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ കുവൈറ്റ് ബ്യൂറോ ഫോട്ടോഗ്രാഫറുമായ ഗഫൂര്‍ മൂടാടി ഇന്ന് പുലര്‍ച്ചെയോടെയാണ് അന്തരിച്ചത്. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു.

കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയറ്റിഫിക് റിസര്‍ച്ച് സെന്ററില്‍ (കിസര്‍) ഫോട്ടോഗ്രാഫര്‍ ആയിരുന്നു അദ്ദേഹം ദീര്‍ഘ കാലമായി മലയാള മനോരമയുടെ കുവൈറ്റ് ബ്യൂറോയുടെ ഫോട്ടോഗ്രാഫര്‍ കൂടി ആയിരുന്നു.

പൊയിലില്‍ ഇബ്രായിംകുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഫൗസിയയാണ് ഭാര്യ. അദീന പ്രവീണ്‍, അഭീന പ്രവീണ്‍ എന്നിവര്‍ മക്കളാണ്. നൗഫല്‍, ബല്‍ഖീസ്, താജുന്നീസ എന്നിവര്‍ സഹോദരങ്ങളാണ്.