ജീവിതംകൊണ്ട് സന്ദേശം രചിച്ച മഹാന്‍, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച രാഷ്ട്ര പിതാവ്; ഇന്ന് ഗാന്ധിയുടെ 153ാം ജന്മദിനം


ന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി.

സത്യം, അഹിംസ, മതേതരത്വം… എവിടെയും ഗാന്ധിജിക്ക് പറയാനുള്ളത് ഇതൊക്കെയായിരുന്നു. ഏതു ലക്ഷ്യവും നേടിയെടുക്കുന്നതിനുള്ള മാർഗം അഹിംസയുടേതാകണമെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു.

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. ഗാന്ധിജിയോടുള്ള ആദരസൂചകമായി 2007 മുതൽ ഐക്യരാഷ്ട്രസഭ ഒക്ടോബർ രണ്ട് അഹിംസാ ദിനമായി ആചരിക്കുന്നു.

ആ രൂപം പോലെത്തന്നെ ലളിതമായിരുന്നു ജീവിതവും. . വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ച ഗാന്ധിജിക്ക് ഒരേസമയം വിശ്വാസത്തെയും യുക്തിചിന്തയേയും ഉൾക്കൊള്ളാൻ ഒരു പ്രയാസവുമില്ലായിരുന്നു. ഒരു ആശയത്തോടും ഗാന്ധിജി മുഖം തിരിച്ചുനിന്നില്ല. സഹിഷ്ണുതയായിരുന്നു ഗാന്ധിജി.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടിയിരിക്കുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു ഗാന്ധിജി. രാജ്യത്തെ അവസാനത്തെ പൗരന്റെ കണ്ണീരും തുടക്കുന്നതാകണം ഓരോ പദ്ധതിയും ലക്ഷ്യമിടേണ്ടതെന്ന് ഗാന്ധിജി ഓർമിപ്പിച്ചു. ഗാന്ധിജി മുന്നോട്ടുവച്ച ആശയങ്ങൾക്കും ജീവിതമൂല്യങ്ങൾക്കും പ്രസക്തി ഏറി വരുന്ന കാലത്ത് ഒരു ഒക്ടോബർ രണ്ട് കൂടി കടന്നുപോകുന്നു.